23 Oct 2024 12:04 IST
Share News :
കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. തുടക്കത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണു 5-2 എന്ന വമ്പൻ നിലയിൽ റയൽ മാഡ്രിഡ് ജയിച്ചത്.
കളി തുടങ്ങി മുപ്പതാമത്തെ മിനിറ്റിൽ ഡോർട്മുണ്ട് ആദ്യ ഗോൾ നേടി. ആദ്യ ഗോൾ വഴങ്ങിയതിൻ്റെ ഞെട്ടൽ മാറുംമുമ്പ് തന്നെ ഡോർട്മുണ്ട് മുപ്പത്തിനാലാം മിനിറ്റിൽ രണ്ടാം ഗോളും മാഡ്രിഡ് വലയിൽ എത്തിച്ചു. ആദ്യ പകുതി 2-0 എന്ന നിലയിൽ അവസാനിച്ചു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഫ്രഞ്ച് ക്ലബ് ലില്ലെയോട് തോൽവി വഴങ്ങിയ മാഡ്രിഡിൻ്റെ മറ്റൊരു തോൽവി കൂടി ആരാധകർ പ്രതീക്ഷിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ കളി പൂർണ്ണമായി മാറി. നിലവിലെ ചാമ്പ്യന്മാരുടെ തിരിച്ചുവരവിനാണ് പിന്നീട് കളിക്കളം സാക്ഷ്യംവഹിച്ചത്. അറുപതാം മിനിറ്റിൽ റുഡിഗറാണ് റയലിൻ്റെ ആദ്യ ഗോൾ നേടിയത്. 2 മിനിറ്റിനകം വിനീഷ്യസ് റയലിന് സമനില ഗോൾ സമ്മാനിച്ചു, സ്കോർ 2-2.
സമനില കുരുക്ക് പൊട്ടിച്ചു എൺപത്തിമൂന്നാം മിനിറ്റിൽ റയൽ ലീഡ് നേടി, ലൂക്കാസ് വസ്‌കസാണ് റയലിൻ്റെ മൂന്നാം ഗോൾ നേടിയത്. മൂന്നാം ഗോൾ നേടി മൂന്ന് മിനിറ്റ് തികയും മുൻപേ വിനീഷ്യസ് റയലിൻ്റെ നാലാം ഗോളും, തൻ്റെ രണ്ടാം ഗോളും സ്വന്തമാക്കി. ഇഞ്ചുറി ടൈമിൽ ഒരു ഗോളും കൂടി നേടി വിനീഷ്യസ് ഹാട്രിക് പൂർത്തിയാക്കി.
പരാജയം ഭയന്ന് ഒന്നാം ഹാഫ് പൂർത്തിയാക്കിയ റയൽ ആരാധകർക്ക് ആവേശം പകരുന്നതായിരുന്നു റയലിൻ്റെ ഈ ഗംഭീര വിജയം.
Follow us on :
Tags:
Please select your location.