Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2025 19:45 IST
Share News :
തേഞ്ഞിപാലം : അവസാന വിസിൽ മുഴങ്ങുമ്പോൾ തേഞ്ഞിപ്പലത്തെ ആകാശത്ത് കണ്ണൂരിന്റെ വിജയകാഹളം! ആവേശത്തിന്റെ കൊടുമുടി കയറിയ കലാശപ്പോരാട്ടത്തിൽ ആതിഥേയരായ കാലിക്കറ്റ് സർവ്വകലാശാലയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കണ്ണൂർ സർവ്വകലാശാല ദക്ഷിണമേഖലാ അന്തർ സർവ്വകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യന്മാരായി. അവസാന നിമിഷം വരെ ആര് ജയിക്കുമെന്ന് പ്രവചിക്കാനാകാത്ത വിധം ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ കണ്ണൂർ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. 29-ാം മിനിറ്റിൽ പാർത്ഥിവിലൂടെ ആദ്യ വെടിപൊട്ടിച്ച കണ്ണൂർ, വെറും രണ്ട് മിനിറ്റിനുള്ളിൽ ജ്യോതിഷിലൂടെ (31') ലീഡ് രണ്ടാക്കി ഉയർത്തി കാലിക്കറ്റിനെ സ്തബ്ധരാക്കി. എന്നാൽ രണ്ടാം പകുതിയിൽ ഗാലറിയെ സാക്ഷിയാക്കി കാലിക്കറ്റ് ആഞ്ഞടിച്ചു. 63-ാം മിനിറ്റിൽ ആസിഫിലൂടെ ഒരു ഗോൾ മടക്കിയ കാലിക്കറ്റ് തിരിച്ചുവരവിന്റെ സൂചനകൾ നൽകി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 87-ാം മിനിറ്റിൽ കണ്ണൂരിന്റെ രക്ഷകനായി അശ്വിൻ അവതരിച്ചത്. അശ്വിന്റെ മിന്നും ഗോൾ കണ്ണൂരിന് വിജയമുറപ്പിച്ചു. ഇഞ്ചുറി ടൈമിൽ (90+2') കാലിക്കറ്റിനായി സനൂബ് ഒരു ഗോൾ കൂടി മടക്കിയെങ്കിലും കണ്ണൂരിന്റെ വിജയയാത്ര തടയാൻ അത് പര്യാപ്തമായിരുന്നില്ല.
ഉച്ചയ്ക്ക് ഒരു മണിക്ക് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എം.ജി. സർവ്വകലാശാല ജോയ് യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. നാലാം മിനിറ്റിൽ ഫാരിസ് അലി നേടിയ ഗോളാണ് എം.ജി.ക്ക് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ എം.ജി. സർവ്വകലാശാല ടൂർണമെന്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഇതിഹാസങ്ങൾ സാക്ഷിയായ സമാപനം:
വിജയികൾക്കുള്ള ട്രോഫികൾ വൈസ് ചാൻസിലർ പ്രൊഫസർ ഡോ.പി രവീന്ദ്രൻ നൽകി. ചടങ്ങിൽ കേരളത്തിന്റെ ഫുട്ബോൾ ഇതിഹാസങ്ങൾ അണിനിരന്നു. യു. ഷറഫലി, അനസ് എടത്തൊടിക, വിക്ടർ മഞ്ഞില തുടങ്ങി കാലിക്കറ്റിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച മുൻ താരങ്ങളെ സർവ്വകലാശാല ആദരിച്ചത് സമാപന ചടങ്ങിന് വികാരനിർഭരമായ മാറ്റുകൂട്ടി.
തോൽവി അറിയാതെ കുതിച്ച കാലിക്കറ്റിനെ അവരുടെ തട്ടകത്തിൽ വെച്ച് തന്നെ വീഴ്ത്തി കണ്ണൂർ കിരീടമുയർത്തുമ്പോൾ, അത് ദക്ഷിണേന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈനലുകളിൽ ഒന്നായി മാറി. കണ്ണൂരിന് ഇത് ചരിത്ര വിജയമാണെന്ന് കണ്ണൂരിന്റെ കായിക വകുപ്പ് ഡയറക്ടർമാരായ ഡോ. ജോ ജോസഫ് ഡോ. അനൂപ് കെ. എന്നിവർ ഒന്നിച്ചു പറഞ്ഞു.
Follow us on :
More in Related News
Please select your location.