07 Oct 2024 13:31 IST
Share News :
തൊടുപുഴ: ഇടുക്കിയിൽ ഏലം കർഷകർ നേരിടുന്നത് ചരിത്രത്തിൽ ഇതുവരെയില്ലാത്ത പ്രതിസന്ധി. വേനലിലുണ്ടായ കനത്ത കൃഷി നാശവും തുടർന്നുണ്ടായ കാലവർഷത്തിലെ പ്രതിസന്ധിയും വിലത്തകർച്ചയും വന്യമൃഗ ശല്യവും കീടബാധയും കൃഷിയെ പിന്നോട്ടടിക്കുകയാണ്. മിക്ക കർഷകരും കൃഷി ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് കടക്കുവാനുള്ള ഒരുക്കത്തിലാണ്.
2018ലെ പ്രളയത്തിനു ശേഷം ഇടുക്കിയിൽ ഏലം കൃഷി 50 ശതമാനത്തിലധികം നശിക്കുന്ന സാഹചര്യമുണ്ടായി. ഇതിൽ നിന്ന് കർഷകർ കരകയറി വരുന്നതിനിടെ കഴിഞ്ഞ വേനലും കർഷകരെ തളർത്തി. 60 ശതമാനത്തിലധികം കൃഷി കരിഞ്ഞുണങ്ങി നശിച്ചു. തുടർന്നെത്തിയ കാലവർഷത്തിലും വ്യാപകമായി കൃഷി നാശമുണ്ടായി. കീടങ്ങളുടെയും വന്യമൃഗങ്ങളുടെയും രൂപത്തിലും ഏലം മേഖല കഴിഞ്ഞ കാലത്തിൽ വലിയ തിരിച്ചടി നേരിട്ടു. ഇത്തവണത്തെ ഓണത്തിന് പച്ചയായ കായ പറിച്ചാണ് പല കർഷകരും വില്പന നടത്തിയത്. വലിയ കൃഷിനാശവും, കീടനാശിനി, വളം എന്നിവയുടെ വിലവർധനവുമൊക്കെയാണ് കർഷകരെ ഈ കൃഷിയിൽ നിന്നും പിന്തിരിയുവാൻ പ്രേരിപ്പിക്കുന്നത്. ഏലം കൃഷിയുടെ തകർച്ച ആയിരക്കണക്കിന് വരുന്ന കൃഷിക്കാരെ മാത്രമല്ല ജില്ലയുടെ സാമ്പത്തിക നിലയെ തന്നെ പിടിച്ചുലയ്ക്കുമെന്ന അവസ്ഥയിലാണ്.
അടിയന്തരമായി ഏലം കർഷകർക്ക് കൈത്താങ്ങൊരുക്കിയില്ലെങ്കിൽ ഇടുക്കിയുടെ ഏല പെരുമ വരും തലമുറയ്ക്ക് പഴങ്കഥയായി മാറുന്ന കാലവും വിദൂരമല്ല.
Follow us on :
More in Related News
Please select your location.