Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2025 07:45 IST
Share News :
ടെല്‍ അവീവ്: അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് ഗാസയിലെ ജനവാസമുള്ള മൂന്ന് പ്രദേശങ്ങളിലെ സെെനിക നടപടികള്‍ താല്‍ക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇസ്രയേല്‍. ദിവസവും 10 മണിക്കൂര്‍ പോരാട്ടം നിര്‍ത്തിവെക്കുമെന്നും ദുരിതത്തിലായ പലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നതിനായി സുരക്ഷിത പാതകള്‍ തുറക്കുമെന്നും ഇസ്രയേല്‍ ഞായറാഴ്ച അറിയിച്ചു. മേഖലയിലെ വര്‍ധിച്ചുവരുന്ന പട്ടിണി പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് സൈന്യം അറിയിച്ചു.
ജനവാസം കൂടിയ മേഖലകളായ ഗാസ സിറ്റി, ദെയ്ര്‍ അല്‍-ബല, മുവാസി എന്നീ മൂന്ന് പ്രദേശങ്ങളിലായിരിക്കും ഇളവ് അനുവദിക്കുക. ഞായറാഴ്ച (ജൂലൈ 27, 2025) മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ദിവസവും പ്രാദേശിക സമയം രാവിലെ 10 മണി മുതല്‍ രാത്രി എട്ട് മണി വരെ നിര്‍ത്തിവെക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.
ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഇസ്രയേല്‍ സൈന്യം നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെയെല്ലാം ആക്രമണങ്ങള്‍ നടന്നിരുന്നു. ഗാസയിലുടനീളമുള്ള ആളുകള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാന്‍ സഹായ ഏജന്‍സികളെ സഹായിക്കുന്നതിന് സുരക്ഷിതമായ വഴികള്‍ നിശ്ചയിക്കുമെന്നും സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 21 മാസമായി നീളുന്ന യുദ്ധത്തിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനമാണ് ഇസ്രയേല്‍ നേരിടുന്നത്.
ഗാസയില്‍ തങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ ഹമാസ് അവരുടെ ഭരണം ശക്തിപ്പെടുത്തുന്നതിനായി തട്ടിയെടുക്കുന്നു എന്ന് ആരോപിച്ച് ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഗാസയില്‍ ഭക്ഷണത്തിന് ക്ഷാമമുണ്ടാക്കും എന്ന് ഭക്ഷ്യ വിദഗ്ധര്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമീപ ദിവസങ്ങളില്‍ ഗാസയില്‍ നിന്ന് പുറത്തുവന്ന മെലിഞ്ഞുണങ്ങിയ കുട്ടികളുടെ ചിത്രങ്ങള്‍ ഇസ്രയേലിനെതിരെ ആഗോളതലത്തില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. പിന്നാലെയാണ് ഇസ്രയേലിന്റെ പുതിയ തീരുമാനം. ഫലത്തിൽ ഇസ്രായേൽ സൈന്യം വംശഹത്യ തുടരുന്ന പശ്ചാത്തലത്തിൽ ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ ശക്തമായ പ്രതികരണം അറിയിച്ചിരുന്നു. ലോകത്തെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും ഗസ്സയിലെ വംശഹത്യ ക്കെതിരായ പ്രകടനങ്ങൾ നടക്കുന്നുണ്ട്. സയണിസ്റ്റുകൾ അല്ലാത്ത ജൂതസമൂഹം പോലും പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.