Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഹ്‌മദ് അല്‍ അഹ്‌മദ്: ബോണ്ടിയിലെ സൂപ്പർമാൻ; കഴുത്തിന് പിടിച്ച് തോക്ക് തട്ടിപ്പറിച്ച രക്ഷകൻ

15 Dec 2025 06:28 IST

NewsDelivery

Share News :

സിഡ്‌നി (ഓസ്‌ട്രേലിയ): സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബീച്ചില്‍ വൈകീട്ട് ആറുമണിയോടെ ജൂതരുടെ ആഘോഷം നടക്കുന്നതിനിടെയാണ് ഒരു വാഹനത്തിലെത്തിയ രണ്ട് തോക്കുധാരികള്‍ ആളുകളെ ലക്ഷ്യംവെച്ച് തുരുതുരാ വെടിവെച്ചത്. അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞു. നവീദ് അക്രം എന്നു പേരുള്ള ഇയാളുടെ സിഡ്‌നിയിലെ ബോണിറിഗ്ഗിലുള്ള വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നു. 

അക്രമിയെ പിന്നിലൂടെ വന്ന് കീഴ്‌പ്പെടുത്തിയ അവിടെയുണ്ടായിരുന്ന ഒരാളുടെ മനസ്സാന്നിധ്യമാണ് ഇതിലും കൂടുതല്‍ അപകടങ്ങള്‍ വരുത്താതെ കാത്തത്. അക്രമികളിലൊരാള്‍ വെടിവയ്ക്കുന്നതിനിടെ പിന്നിലൂടെ വന്ന് അയാളെ കീഴ്‌പ്പെടുത്തിയ ശേഷം തോക്ക് തട്ടിപ്പറിക്കുകയായിരുന്നു. തുടര്‍ന്ന് തോക്ക് അക്രമിക്ക് നേരെ ചൂണ്ടുകയും ചെയ്തു. ധീരമായ ഈ പ്രവൃത്തി ക്യാമറാ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് ഈ ദൃശ്യങ്ങള്‍. സിഡ്‌നിയിലെ ഒരു പ്രാന്തപ്രദേശത്ത് പഴക്കച്ചവടം നടത്തുന്ന അഹ്‌മദ് അല്‍ അഹ്‌മദ് എന്നയാളാണ് അക്രമിയെ കീഴ്‌പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന് രണ്ട് തവണ വെടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്.

15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് ദൃശ്യം. കാറിനിടയിൽ ഒളിച്ചിരുന്ന വ്യക്തി തോക്കുധാരിക്ക് പിറകിലൂടെ ഓടിച്ചെല്ലുകയാണ്. തുടർന്ന് പിറകിലൂടെ കഴുത്തിന് പിടിച്ച് ഒരു മൽപ്പിടിത്തം നടക്കുന്നു.  പിന്നാലെ തോക്ക് തട്ടിപ്പറിക്കുകയും അക്രമിയെ സമീപത്തെ മരത്തിന് താഴേക്ക് തള്ളിമാറ്റുകയും ചെയ്യുന്നു. തുടര്‍ന്ന് ആ തോക്ക് അയാളുടെ നേര്‍ക്ക് തിരിക്കുന്നതും ആ സമയം അയാള്‍ നിലത്തു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ആ സമയത്ത് അയാൾ നിരങ്ങി നീങ്ങുന്നതും രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ വൈറലായതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഇദ്ദേഹത്തെ പുകഴ്ത്തി നിരവധി പേർ രംഗത്തെത്തി.

Follow us on :

More in Related News