Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇനി മെഡിക്കൽ കോളേജുകളുടെ വളപ്പിൽ പാസില്ലാതെ രാത്രി തങ്ങാൻ അനുവദിക്കില്ല

21 Aug 2024 11:44 IST

- Shafeek cn

Share News :

തിരുവനന്തപുരം: ഇനി മുതൽ രാത്രിയിൽ മെഡിക്കൽ കോളേജുകളുടെ വളപ്പിൽ പാസില്ലാതെ തങ്ങാൻ ആരെയും അനുവദിക്കില്ല. പൊലീസിൽ ഏല്പിക്കുകയും ചെയ്യും. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌പേസ് ഓഡിറ്റ് കൃത്യ ഇടവേളകളിൽ നടത്തും. കഴിഞ്ഞ ദിവസം മന്ത്രി വീണാജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അനധികൃത കച്ചവടവും ആബുലൻസുകളുടെ അനധികൃത പാർക്കിംഗും അനുവദിക്കില്ല. അടിയന്തരഘട്ടങ്ങളിൽ വിളിക്കാൻ ജീവനക്കാർക്ക് ഏകീകൃത നമ്പർ വരും. ഫോൺ വഴി അലാറം പ്രവർത്തിപ്പിക്കുന്ന സംവിധാനമൊരുക്കും.


അത്യാഹിത വിഭാഗത്തിൽ രണ്ട് പേരേയും വാർഡുകളിൽ ഒരാളേയും മാത്രമേ കൂട്ടിരിപ്പുകാരായി അനുവദിക്കൂ. രോഗികളുടെ വിവരങ്ങൾ ബ്രീഫിംഗ് റൂമിൽ വച്ച് ഡോക്ടർമാർ ബന്ധപ്പെട്ടവരോട് വിശദീകരിക്കണം. പി.ജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഉന്നയിച്ച സുരക്ഷാ വിഷയങ്ങളിൽ മെഡിക്കൽ കോളേജ് തലത്തിൽ പരിഹാരം കാണുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.


ജീവനക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ആശുപത്രിയിലെ സുരക്ഷാക്രമീകരണങ്ങളുടെ വിലയിരുത്തലാണിത്. ഡ്യൂട്ടി റൂം, പരിശോധനാ മുറി, റെസ്റ്റ് റൂം തുടങ്ങിയ സ്ഥലങ്ങളിൽ വനിതാ ജീവനക്കാർക്ക് മതിയായ സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കും. അനധികൃതമായി മറ്റുള്ളവർ ഇവിടെ പ്രവേശിക്കുന്നത് തടയും. അടിയന്തരഘട്ടങ്ങളിൽ സുരക്ഷാജീവനക്കാരെ ബന്ധപ്പെടാനുള്ള സൗകര്യവും ഇവിടെ ഉറപ്പാക്കും. പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ എന്നിവർ ചേർന്നാണ് സ്‌പേസ് ഓഡിറ്റ് നടത്തേണ്ടത്.

Follow us on :

More in Related News