Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2026 15:31 IST
Share News :
മണ്ണാർക്കാട് : അക്ഷരമറിയില്ലേ! അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ച് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. മണ്ണാർക്കാട് നഗരസഭയുടെ മൂന്ന് വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം.
വിജയോത്സവ ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച മുൻ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വേദിയിലേക്ക് വിളിച്ചുവരുത്തിയ വിദ്യാർഥികളെ അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടി പരസ്യമായി ശാസിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്ത സംഭവം വിവാദമായിരിക്കുകയാണ്.
നഗരസഭയുടെ 19, 20, 22 വാർഡുകളിലെ വിജയോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കെ.ടി ജലീലിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടായത്. ഹിന്ദിയിൽ എ പ്ലസ് നേടിയ കുട്ടികളെയാണ് അദ്ദേഹം വേദിയിലേക്ക് വിളിച്ചത്. മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെട്ട ജലീൽ, എഴുത്തിൽ ചെറിയ പിഴവുകൾ സംഭവിച്ചപ്പോൾ കുട്ടികളെ തിരുത്തുകയും പരസ്യമായി ശാസിക്കുകയുമായിരുന്നു. ‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’ എന്ന് സദസ്സിന് മുന്നിൽ വെച്ച് ചോദിച്ചാണ് ജലീൽ കുട്ടികളെ നാണംകെടുത്തിയത്. ഇതിനു പിന്നാലെ കുട്ടികളെ വേദിയിൽ വെച്ച് ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വായനാശീലം വളർത്തണമെന്നും മൊബൈൽ ഫോൺ അറിവ് വർധിപ്പിക്കാൻ ഉപയോഗിക്കണമെന്നും വിദ്യാർഥികളെ ഉപദേശിക്കുകയും ചെയ്തു. പരിപാടിക്കിടെ ‘സംസം’ എന്ന വാക്കിന്റെ അർഥം ചോദിക്കുകയും ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയെക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്ത ജലീൽ, പരീക്ഷയിലെ മാർക്ക് മാത്രമല്ല അറിവാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, പൊതുവേദിയിൽ കുട്ടികളെ ഇത്തരത്തിൽ അപമാനിച്ചത് കടുത്ത വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്.
കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് രംഗത്തെത്തി. വിദ്യാർഥികളെ പരസ്യമായി അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് എംഎസ്എഫ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദ് പറഞ്ഞു. കായികമായി ഉപദ്രവിച്ചത് ബാലാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.