17 Oct 2024 12:43 IST
Share News :
ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന പരിതാപകരമായ സ്ഥിതിയിലാണ് ഇന്ത്യ. ഇന്ത്യൻ നിരയിലെ നാല് ബാറ്റസ്മാൻമാർ പൂജ്യത്തിനു പുറത്തായി.
സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി, സർഫ്രാസ് ഖാൻ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഓപ്പണർ യശസ്വി ജയ്സ്വാളും, കീപ്പർ ഋഷഭ് പന്തിനും മാത്രമാണ് രണ്ടക്കം കടക്കാനായത്.
നേരത്തെ ഒന്നാം ദിനം മഴ മൂലം പൂർണ്ണമായി മുടങ്ങിയ മത്സരത്തിൽ, രണ്ടാം ദിനം ടോസ്സ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. പേസ് ബൗളിങ്ങിന് അനൂകൂലമായ മൂടിക്കെട്ടിയ സാഹചര്യം ആയിരുന്നിട്ടും ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. 10 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ 3 വിക്കറ്റുകൾ നഷ്ടമായി.ക്യാപ്റ്റൻ രോഹിത് ശർമ്മ 2 റൺസ് എടുത്തും, വിരാട് കോഹ്ലി, സർഫ്രാസ് ഖാൻ എന്നിവർ റണ്ണൊന്നും എടുക്കാതെയും പുറത്തായി.
തുടർന്ന് ഓപ്പണർ യശ്വസ്വി ജയ്സ്വാളും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും വിക്കറ്റ് പോകാതെ പിടിച്ചു നിന്നെങ്കിലും, റൺ കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി. ഇതിനിടെ പന്ത് നൽകിയ ക്യാച്ച് ന്യൂസിലാൻഡ് താരം ബ്ലണ്ട്നെൽ കൈവിട്ടു. ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യക്ക് ഇപ്പോൾ 7 വിക്കറ്റ് നഷ്ടമായിരുന്നേനെ. ജയ്‌സ്വാൾ പുറത്തായതോടെ എത്തിയ കെ എൽ രാഹുലും രവീന്ദ്ര ജഡേജയും ആറു ബോളുകൾ വീതം നേരിട്ട് പൂജ്യത്തിനു പുറത്തായി.
ന്യൂസിലാൻഡിനു വേണ്ടി വില്യം ഓറൂർക്കേ മൂന്നും, മാറ്റ് ഹെൻറി രണ്ടും, ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ലക്ഷ്യംവെക്കുന്ന ഇന്ത്യക്ക് ഈ മത്സരത്തിൽ വിജയം കണ്ടെത്തുക എന്നത് നിർണായകമാണ്.
Follow us on :
Tags:
More in Related News
Please select your location.