Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കമാലിയിൽ ഗുണ്ടാസംഘം യുവാവിനെ അടിച്ചുകൊന്നു

07 Sep 2024 13:16 IST

- Shafeek cn

Share News :

അങ്കമാലിയില്‍ ഗുണ്ടാസംഘം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. അങ്കമാലി പാലിശ്ശേരി കൂരത്ത് വീട്ടില്‍ പരേതനായ ബാബുവിന്റെയും ജലജയുടെയും മകന്‍ രഘു (35) ആണ് ഗുണ്ടാസംഘത്തിന്റെ മര്‍ദനമേറ്റ് മരിച്ചത്. 


സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴാറ്റുമുഖം അമ്പാട്ട് വീട്ടില്‍ അരുണ്‍ കുമാര്‍ (36), കൊരട്ടി അടിച്ചിലി കിലുക്കന്‍ വീട്ടില്‍ സിവിന്‍ (33), താബോര്‍ അരണാട്ടുകരക്കാരന്‍ ജിനേഷ് (40) എന്നിരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മുഖ്യപ്രതി സതീഷിന്റെ സഹായികളാണ്. കേസില്‍ പ്രധാന പ്രതികളായ സതീഷും മറ്റു രണ്ടുപേരും ഒളിവിലാണ്. 


രഘുവിന്റെ മൃതദേഹം മൂലേപ്പാറ ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. തലയിലെ ആന്തരിക രക്തസ്രാവവും ശ്വാസനാളത്തിലെ പൊട്ടലുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 


അടിയേറ്റതിന്റെ അറുപതോളം പാടുകളുണ്ട്. അടിയേറ്റതിനെ തുടര്‍ന്നാണ് തലയില്‍ ആന്തരിക രക്തസ്രാവമുണ്ടായത്. ശക്തിയോടെ കഴുത്തിന് ഞെക്കിപ്പിടിച്ചതിനെ തുടര്‍ന്നാണ് ശ്വാസനാളം പൊട്ടിയത്. ഗുണ്ടാസംഘം ബുധനാഴ്ച തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയ ശേഷം രഘുവിനെ മുന്നൂര്‍പ്പിള്ളിയില്‍ സുഹൃത്ത് സുജിത്തിന്റെ വീടിന് സമീപം രാത്രിയില്‍ കൊണ്ടുവന്നിറക്കുകയായിരുന്നു. 


രഘുവിനെ സുജിത്തിന്റെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു. ഒട്ടേറെ കേസുകളില്‍ പ്രതിയായ കട്ടിങ് സ്വദേശി സതീഷിന്റെയും കൂട്ടാളികളുടെയും പേരില്‍ പോലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. സതീഷും സംഘവും അടിച്ചിലി കുന്നപ്പിള്ളിയിലെ വാടകക്കെട്ടിടത്തില്‍ വാറ്റ് ചാരായം സൂക്ഷിച്ചിരുന്നു. ഇത് രഘുവും കൂട്ടുകാരും കടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം.


Follow us on :

More in Related News