02 May 2024 11:05 IST
Share News :
ഏറ്റുമാനൂർ -പട്ടിത്താനം - മണർകാട് ബൈപ്പാസ് റോഡിൽ വാഹന അപകടങ്ങൾ പതിവായതോടെ നടപടിയുമായി കോട്ടയം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്. അമിത വേഗതയും, അശ്രദ്ധയും മൂലമുണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ബൈപ്പാസ് റോഡിൽ റഡാർ ഉപയോഗിച്ച് വാഹനങ്ങളുടെ സ്പീഡ് പരിശോധന ശക്തമാക്കി.
ഏറ്റുമാനൂർ പട്ടിത്താനം മുതൽ പാറകണ്ടം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വാഹനങ്ങളുടെ അമിത വേഗത വർദ്ധിച്ചു വരികയാണ്. ഡ്രൈവർമാർ അശ്രദ്ധമായി ബൈപ്പാസിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് മൂലം അപകടങ്ങളും പെരുകുകയാണ്. ആധുനിക നിലവാരത്തിൽ നിർമ്മിച്ച ഏറ്റുമാനൂർ ബൈപ്പാസ് റോഡ് ഗതാഗതത്തിന് തുറന്നു നൽകിയതിനു ശേഷം ചെറുതും വലുതുമായ ഒട്ടനവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല അപകടങ്ങളും അമിത വേഗത മൂലമാണ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം നിയന്ത്രണം വിട്ട കാർ കൈതോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരായ രണ്ട് സ്ത്രീകൾ മരണമടഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കോട്ടയം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം RTO സി ശ്യാമിന്റെ നിർദ്ദേശപ്രകാരം ബൈപ്പാസ് റോഡിൽ മോട്ടോർ വാഹന വകുപ്പ് എൻഫോസ്മെന്റ് വിഭാഗം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇന്റർസെപ്റ്റർ വാഹനത്തിൽ ഘടിപ്പിച്ച റഡാർ ക്യാമറ വഴി ബൈപ്പാസ് റോഡിലൂടെ അമിത വേഗത്തിൽ എത്തുന്ന യാത്രക്കാരെ കണ്ടെത്തുവാൻ സാധിക്കും. ഇത്തരക്കാർക്ക് പിഴ നൽകും.പരിശോധനക്കൊപ്പം വാഹന ഡ്രൈവർമാർക്ക് ബോധവൽക്കരണം കൂടിയാണ് നൽകുന്നത്. നിയമം തെറ്റിച്ചെത്തുന്ന വാഹനങ്ങൾ കൈ കാണിച്ച് നിർത്തി ഡ്രൈവർമാർക്ക് അവരുടെ തെറ്റ് പറഞ്ഞു മനസ്സിലാക്കി നൽകുകയാണ് എൻഫോഴ്സ്മെന്റ്. കോട്ടയം എൻഫോഴ്സ്‌മെന്റിലെ വിവിധ സ്ക്വാഡുകൾ ജില്ലയിൽ പരിശോധന നടത്തിവരികയാണ്. വരും ദിവസങ്ങളിൽ ബൈപ്പാസ് റോഡിൽ വാഹന പരിശോധന ശക്തമാക്കുമെന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമ്മാരായ സുരേഷ് കുമാർ, രഞ്ജിത്ത് മാത്യു എന്നിവർ പറഞ്ഞു.
Follow us on :
Tags:
Please select your location.