18 Apr 2024 03:46 IST
Share News :
ദോഹ: ഖത്തറിൽ ഉപഭോക്താക്കൾക്ക് ഇലക്‌ട്രോണിക് പേയ്‌മെൻറ് സൗകര്യം ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക അടച്ചിടൽ അടക്കമുള്ള നടപടികളുണ്ടാകുമെന്ന് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം കൊമേഴ്സ്യൽ രജിസ്ട്രേഷൻ ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്മെൻ്റ് ഇൻസ്പെക്ഷൻ വിഭാഗം മേധാവി സെയ്ഫ് അൽ അത്ബ ഖത്തർ ടിവിയോട് പറഞ്ഞു.
പ്രത്യേക ചാർജ് ഈടാക്കാതെ തന്നെ ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേയ്‌മെന്റിനുള്ള സൗകര്യം വാണിജ്യ സ്ഥാപനങ്ങൾ ഒരുക്കണം.ബാങ്ക് കാർഡ്, ബാങ്ക് പേയ്‌മെൻറ് വാലറ്റ്, ക്യൂ ആർ കോഡ് സ്‌കാനിങ് എന്നീ സംവിധാനങ്ങളിൽ ഏതെങ്കിലും ഒന്ന് നിർബന്ധമാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 14 ദിവസത്തേക്ക് വരെ സ്ഥാപനം അടച്ചിടുമെന്ന് ഖത്തർ വാണിജ്യ - വ്യവസായ മന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഖത്തർ നടപ്പാക്കുന്ന 'കുറഞ്ഞ കാശ് കൂടുതൽ സുരക്ഷ' പദ്ധതിയുടെ ഭാഗമായി, എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ബാങ്ക് കാർഡ്, ബാങ്ക് പേയ്മെന്റ് വാലറ്റ് അല്ലെങ്കിൽ ക്യൂആർ കോഡ് എന്നീ മൂന്ന് തരം ഇലക്ട്രോണിക് പേയ്മെൻ്റ് സേവനങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണമെന്നാണ് 2017 ലെ 161 നിയമത്തിന്റെ ഭേദഗതിയായി വന്ന 2022-ലെ നിയമം നമ്പർ 70 അനുശാസിക്കുന്നതെന്ന് സെയ്ഫ് അൽഅത്ബ വിശദീകരിച്ചു.
ബാങ്ക് കാർഡുകൾ മുഖേന പേയ്‌മെൻ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന എല്ലാ വാണിജ്യ ഔട്ട്‌ലെറ്റുകൾക്കും കാർഡുകളുടെ ഉപയോഗത്തിന് അധിക നിരക്കുകളൊന്നും ചുമത്തരുതെന്ന് ആവശ്യപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയം ഇതിനകം സർക്കുലർ നൽകിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.