Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കക്കൂസ് മാലിന്യം ചക്കംകണ്ടത്ത് ഒഴുക്കാനുള്ള ഗുരുവായൂർ നഗരസഭാധികൃതരുടെ ജനവിരുദ്ധ നീക്കത്തിൽ പൗരാവകാശവേദി പ്രതിഷേധം രേഖപെടുത്തി

29 Jun 2025 19:49 IST

MUKUNDAN

Share News :

ഗുരുവായൂർ:20 കോടി ചിലവഴിച്ച് ചക്കംകണ്ടത്ത് സ്ഥാപിച്ച അഴുക്കുചാൽ പദ്ധതിയുടെ സംസ്ക്കരണ ശാല സമ്പൂർണ പരാജയമായി മാറിയ സാഹചര്യത്തിൽ പ്ലാൻ്റിൻ്റെ മറവിൽ കക്കൂസ് മാലിന്യം ടാങ്കറിൽ കൊണ്ടുവന്ന് ചക്കംകണ്ടത്ത് ഒഴുക്കാനുള്ള നഗരസഭാധികൃതരുടെ ജനവിരുദ്ധ നീക്കത്തിൽ പൗരാവകാശവേദി യോഗം ശക്തമായ പ്രതിഷേധം രേഖപെടുത്തി.മാലിന്യ പ്രശ്നത്തിൻ്റെ സമ്പൂർണ പ്രശ്നപരിഹാരമായി ചക്കംകണ്ടം ഉൾപ്പെടെ വലിയൊരു പ്രദേശത്തെ ജനങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് നടപ്പിലാക്കിയ ട്രീറ്റ് മെൻ്റ് പരാജയപെടാനുണ്ടായ കാരണങ്ങൾ ഇതുവരേയും ജനങ്ങളോട് വിശദീകരിക്കാൻ സർക്കാരിനോ നഗരസഭക്കോ കഴിഞ്ഞിട്ടില്ല.ഒരു സംസ്ക്കരണവും ഇപ്പോൾ പ്ലാൻ്റിൽ നടക്കുന്നില്ല എന്നുള്ളതാണ് യഥാർത്ഥ്യം.ഇത് മറച്ചുവെച്ചു കൊണ്ടിട്ടാണിപ്പോൾ കക്കൂസ് മാലിന്യം സംസ്ക്കരണത്തിനെന്ന വ്യേജേന ചക്കംകണ്ടം കായലിൽ കൊണ്ട് ഒഴുക്കാനുള്ള നീക്കം നടത്തിയിരിക്കുന്നത്.ഇതിലെ അപകടവും ചതിയും തിരിച്ചറിഞ്ഞതുകൊണ്ടാണ് ചക്കംകണ്ടം മേഖലയിലെ കൗൺസിലറും,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ.എം.ഷെഫീറും,വൈസ് ചെയർമാനുമുൾപ്പടെയുള്ള 5 കൗൺസിലർമാർ കൗൺസിലിൻ്റെ ഈ ജനവിരുദ്ധ തീരുമാനത്തിനെതിരെ കൗൺസിൽ യോഗത്തിൽ വിയോജന കുറിപ്പ് രേഖപ്പെടുത്തി പ്രതിഷേധം അറിയിച്ചത്.ജനപ്രതിനിധികളുടെ ഈ നടപടി സ്വാഗതാർഹമാണെന്ന് പൗരാവകാശ വേദി അഭിപ്രായപ്പെട്ടു.ജനപക്ഷത്ത് നിന്ന് കൗൺസിലിൽ പ്രതിഷേധമുയർത്തിയ കൗൺസിലർമാരെ യോഗം അഭിനന്ദിച്ചു.ചക്കംകണ്ടത്ത് ഇത്തരമൊരു പ്ലാൻ്റ് വിജയം കാണില്ലെന്ന് പലവട്ടം പൗരാവകാശ വേദി ഉന്നയിക്കുകയും അധികാരികളെ ബോധ്യപെടുത്തുകയും ചെയ്തിട്ടുള്ളതാണ്.എന്നിട്ടും ഒരിക്കലും വിജയം കാണാത്ത ഈ പദ്ധതിയുമായി അധികാരികൾ മുന്നോട്ട് പോവുകയായിരുന്നു.20 കോടി ചിലവഴിച്ചു എന്ന് പറയുന്ന പദ്ധതിയുടെ നിർമാണവുമായി ബദ്ധപ്പെട്ട് നടന്ന വൻ അഴിമതിയെ കുറിച്ച് അന്വോഷണം നടത്തണം.പ്ലാൻ്റ് എന്തുകൊണ്ട് പരാജയപ്പെട്ട് എന്നതിനെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാൻ അധികാരികൾ തയ്യാറാകണം.ഏകപക്ഷിയമായി നഗരസഭ ഈ നടപടിയുമായി മുന്നോട്ട് പോയാൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് പൗരാവകാശ വേദി നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് നൗഷാദ് തെക്കുംപുറം മുന്നറിയിപ്പ് നൽകി.


Follow us on :

More in Related News