11 Apr 2024 14:53 IST
Share News :
താമരശ്ശേരി:
ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ ലക്ഷ്യം വെയ്ക്കുന്നത് അനിൽ ആൻ്റണിയെയല്ല, എ.കെ.ആൻ്റണിയെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.
എ.കെ. ആൻ്റണിയെ ലക്ഷ്യം വെച്ചുള്ള നീക്കമാണ് ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നതെന്നും താമരശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിൽ. ആൻ്റണി പ്രതിരോധമന്ത്രിയായ കാലത്ത് ഇങ്ങനെയൊക്കെ നടന്നുവെന്നാണ് ഇവർ പറയുന്നത്. ഒരു വ്യാഴവെട്ടത്തിന് ശേഷമാണ് ഈ ആരോപണം ഉയർത്തുന്നത്. കെ.കരുണാകരനും ആൻ്റണിക്കുമെതിരെ കുറച്ചു കാലമായി മ്ലേച്ചമായ പ്രചരണമുണ്ടാകുന്നു. എൻഡിഎ സ്ഥാനാർത്ഥികളെ വ്യക്തിപരമായി ആക്രമിക്കുകയാണ്. പൊന്നാനിയിലും കൊല്ലത്തും ആറ്റിങ്ങലിലും കായികപരമായ ആക്രമണത്തിന് ശ്രമമുണ്ടായി. അനിൽ ആൻ്റണിയെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. പാനൂർ സ്ഫോടനത്തെ സംബന്ധിച്ച റിമാൻഡ് റിപ്പോർട്ട് ഗൗരവതരമാണ്. തെരഞ്ഞെടുപ്പ് കാലത്ത് വലിയ സ്ഫോടനം ലക്ഷ്യം വെച്ചുള്ള ബോംബ് നിർമ്മാണ കേസ് അന്വേഷണത്തിന് സർക്കാർ തടസമുണ്ടാക്കുന്നു. ബോംബ് നിർമ്മാണത്തിൽ ഉന്നതരായ സിപിഎം നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ അന്വേഷണത്തിന് തടയിടാനാണ് ശ്രമം. ആർഎസ്എസ്- ബിജെപി നേതാക്കളെ വധിക്കാൻ തീരുമാനിച്ചാണ് ബോംബ് നിർമ്മിച്ചത്. സിപിഎം നേതാക്കൾ പ്രതികളുടെ വീട്ടിൽ പോയത് സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാക്കുന്നതാണന്നും സുരേന്ദ്രൻ.
സുൽത്താൻ ബത്തേരിയുടെ ആദ്യത്തെ പേര് ഗണപതിവട്ടമെന്നാണ്. ടിപ്പു സുൽത്താൻ്റെ അധിനിവേശത്തിന് ശേഷമാണ് സുൽത്താൻ്റെ ആയുധപുര എന്ന അർത്ഥം വരുന്ന സുൽത്താൻ ബാറ്ററി അഥവ സുൽത്താൻ ബത്തേരി എന്ന പേര് വന്നത്. കോൺഗ്രസും സിപിഎമ്മും അധിനിവേശത്തെ പിന്തുണയ്ക്കുകയാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
Follow us on :
Tags:
More in Related News
Please select your location.