03 Aug 2024 19:12 IST
Share News :
കടുത്തുരുത്തി: മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി പാലകര ചിത്താന്തിയേല്‍ രാജേഷ്(53)നെയാണ് ശനിയാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. കോട്ടയത്തുനിന്നുള്ള ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബാറിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കടുത്തുരുത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. ശനിയാഴ്ച രാജേഷിനെ പുറത്തു കാണാതായതോടെ സുഹൃത്തുക്കൾ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. കടുത്തുരുത്തി മാര്‍ക്കറ്റിന് സമീപമുള്ള സ്വകാര്യ ബാറില്‍ വെച്ച് മദ്യപിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി രാജേഷും മറ്റു ചിലരുമായി തര്‍ക്കം ഉണ്ടായി. ഇതിനെത്തുടര്‍ന്ന് പുറത്തിറങ്ങിയ രാജേഷിനെ കടുത്തുരുത്തി സ്വദേശികളായ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നതായി പറയുന്നു. മര്‍ദ്ദനമേറ്റ രാജേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കടുത്തുരുത്തിയിലെ സഹകരണ ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടാന്‍ ആശുപത്രിയില്‍നിന്ന് നിര്‍ദ്ദേശിച്ചെങ്കിലും രാജേഷ് വീട്ടിലേക്ക് മടങ്ങി. ഭാര്യയും മക്കളുമായി പിണങ്ങി കഴിയുന്ന രാജേഷ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ടോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
Follow us on :
Tags:
Please select your location.