23 Sep 2024 10:11 IST
Share News :
ശാസ്താംകോട്ട: മൈനാഗപ്പള്ളി ആനുർക്കാവിൽ തിരുവോണ ദിവസം പഞ്ഞിപ്പുല്ലുംവിള വീട്ടിൽ നൗഷാദിന്റെ ഭാര്യ കുഞ്ഞുമോളെ (45) ഇടിച്ചിട്ടശേഷം ശരീരത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിച്ചു. ഒന്നാംപ്രതി കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെ ജില്ലാ ജയിലിലേക്കും രണ്ടാംപ്രതി നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി പ്രതികളെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. പ്രതികളുമായി പൊലീസ് സംഭവ സ്ഥലത്ത് രണ്ടു തവണ തെളിവെടുപ്പിന് വന്നപ്പോഴും പ്രതിഷേധം കാരണം തെളിവെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പ്രതികളെ വാഹനത്തിൽ നിന്ന് ഇറക്കാതെ തെളിവെടുപ്പ് നടത്തി മടങ്ങുകയായിരുന്നു.
അജ്മൽ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച തള്ളിയിരുന്നു. ശ്രീക്കുട്ടി ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് വിവരം.
Follow us on :
Tags:
Please select your location.