Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2025 07:16 IST
Share News :
കോഴിക്കോട്∙ ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ വടകര സ്വദേശി അസ്മിനയെ (35) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന കായംകുളം സ്വദേശി ജോബി ജോർജ് എന്ന റോയിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചു പിടികൂടി. ടൗൺ എസ്ഐ സജി ഷിനോബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു ബുധനാഴ്ച വൈകിട്ട് ജോബി ജോർജിനെ പിടികൂടിയത്.
ജോബി ജോർജ് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചതിനെ തുടർന്ന് എസ്ഐയും സംഘവും റെയിൽവേ സ്റ്റേഷൻ പരിസരത്തു നിരീക്ഷണം നടത്തവേയാണ് ജോബി ജോർജിനെ കണ്ടെത്തിയത്. അസ്മിന മരിച്ച വിവരം അറിഞ്ഞിട്ടില്ലെന്നാണു ജോബി ജോർജ് പൊലീസിനോടു പറഞ്ഞത്. ഇടതു കയ്യിൽ നീളത്തിൽ ആഴമുള്ള മുറിവുണ്ട്. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 6 തുന്നലിട്ടു. അസ്മിന തന്നെ വെട്ടിയെന്നു ജോബി ജോർജ് പൊലീസിനോടു പറഞ്ഞു. ബുധനാഴ്ച ആറ്റിങ്ങൽ പൊലീസെത്തി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. മൊബൈൽ ഫോൺ പിന്തുടർന്നാണു ജോബി ജോർജ് നിൽക്കുന്ന സ്ഥലം പൊലീസ് മനസ്സിലാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണു ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്കു അസ്മിനയെ കൂട്ടിക്കൊണ്ടുവന്നത്. ഭാര്യയാണെന്നാണു ജോബി ജോർജ് ലോഡ്ജിൽ പറഞ്ഞത്. രാത്രി മദ്യപിച്ചതിനു ശേഷം ഇവർ തമ്മിൽ വഴക്കുണ്ടാക്കിയിരുന്നു. ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെ തുടർന്നു ജീവനക്കാർ നോക്കിയപ്പോൾ മുറി തുറക്കാൻ കഴിഞ്ഞില്ല. പൊലീസ് എത്തി വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്.
മുറിയിൽ പിടിവലി നടന്നതിന്റെ സൂചനകളുണ്ടായിരുന്നു. ബീയർ കുപ്പി പൊട്ടി നിലയിലും കണ്ടെത്തിയിരുന്നു. അസ്മിനയുടെ ശരീരമാകെ കുപ്പികൊണ്ട് കുത്തിയ നിലയില്‍ പാടുകള്‍ കണ്ടതോടെയാണ് മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചത്. അസ്മിനയുടെ തലയിലും മുറിവുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജോബി ബസ് സ്റ്റാൻഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി. തുടർന്നു കായംകുളത്ത് എത്തി തിരച്ചിൽ നടത്തിയപ്പോഴാണു മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായി മനസ്സിലായത്.
Follow us on :
Tags:
More in Related News
Please select your location.