11 Aug 2024 13:26 IST
Share News :
വൈക്കം: കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ മൂന്നു കോടിയുടെ പെൻഷൻ തട്ടിപ്പ് നടത്തിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. വലിയ ക്രമക്കേട് കണ്ടെത്തിയതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് ആലോചിക്കുന്നതെന്ന് സൂചന. ഇതിനിടെ കോട്ടയം നഗരസഭയിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഒരു ക്ലർക്കിന് ഒറ്റയ്ക്ക് ഇത്തരത്തിൽ വൻ തട്ടിപ്പ് നടത്താൻ സാധിക്കുമോ എന്ന ചോദ്യമാണ് ഇതിന് പിന്നിൽ ഉയർന്നു വരുന്നത്. രാഷ്ട്രീയ - ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ അറിവില്ലാതെ ഇത്തരത്തിൽ വലിയ തുക മാസങ്ങളോളം വെട്ടിച്ചെടുക്കാൻ സാധിക്കില്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ മനസിലാകുന്നത്. കോട്ടയം നഗരസഭയിൽ നിന്നും വൈക്കം നഗരസഭയിലേയ്ക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടു പോലും വൈക്കം നഗരസഭയിലെ ക്ലർക്കായ അഖിൽ സി.വർഗ്ഗീസ് പെൻഷൻ ബിൽ തയ്യാറാക്കാൻ കോട്ടയം നഗരസഭയിൽ എത്തിയിരുന്നത് തന്നെ ഇത്തരത്തിലുള്ള സംശയത്തിന് ബലമേകുന്നതാണ്. വൻതുകയുടെ ക്രമക്കേട് നടത്തിയിട്ടും ഇയാൾ വീണ്ടും കോട്ടയം നഗരസഭയിൽ എത്തി കഴിഞ്ഞ മാസം വരെ തുടർച്ചയായി തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ ഇതിന് പിന്നിൽ കൃത്യമായ ഉദ്യോഗസ്ഥ രാഷ്ട്രീയ ബന്ധം ഇയാൾക്കുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്. കോടികളുടെ തിരിമറി നടത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നീക്കം കോട്ടയം നഗരസഭയിലെ ഒരു വിഭാഗത്തിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്ന സംശയവും ഇതിനോടകം തന്നെ ഉയരുന്നുണ്ട്. തട്ടിപ്പ് പുറത്തറിഞ്ഞ ശേഷം വൈക്കം നഗരസഭയിലെ ജോലി ചെയ്യുന്ന അഖിലിനെ വിവരം വിളിച്ച് പറഞ്ഞത് ആരാണ് എന്ന സംശയമാണ് ഉയരുന്നത്. ഇയാളെ വിവരം വിളിച്ചു പറഞ്ഞതോടെയാണ് സംഭവദിവസം ഉച്ചയ്ക്ക് ഫോൺ ഓഫ് ചെയ്ത ശേഷം ഇയാൾക്ക് രക്ഷപെടുന്നതിന് അവസരമൊരുങ്ങിയത്.ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന കൊല്ലം, ഈരാറ്റുപേട്ട സഗര സഭകളിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയതിന് വകുപ്പ് തല അന്വോഷണം നടക്കുകയാണ്. മരിച്ച് പോയ അമ്മയുടെ പെൻഷൻ അക്കൗണ്ടിലേക്ക് 2020 മുതൽ 2023 വരെയുള്ള കാലത്ത് മാസം തോറും ലക്ഷങ്ങൾ മാറ്റിയ ശേഷം ആ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ്
തട്ടിപ്പ് നടത്തിയിരുന്നത്.സംഭവം പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ ഇനിയും കണ്ടെത്താൻ പോലീസിനു സാധിച്ചിട്ടില്ല. വൈക്കം നഗരസഭയിലെ പ്രാഥമിക അന്വോഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയിട്ടില്ലെങ്കിലും. ഇയാൾ 10 മാസമായി കൈകാര്യം ചെയ്തിരുന്ന സെഷനുകളിലെ ഫയലുകൾ വിശദമായി പരിശോധിച്ച് അന്വോഷണം നടത്തണമെന്ന് കാട്ടി വൈക്കം നഗരസഭ ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.