Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദയാപുരത്ത് ബഷീർ മ്യൂസിയം മതിലുകൾ ബുധനാഴ്ച്ച നാടിന് സമർപ്പിക്കും.

21 Oct 2024 22:31 IST

UNNICHEKKU .M

Share News :



മുക്കം: കേരളത്തിലെ ഒന്നാമത്തെ ബഷീർ മ്യൂസിയം & റീഡിംഗ് റൂം “മതിലുകൾ” ' 23 ന് (ബുധനാഴ്ച്ച ) രാവിലെ 10 മണിക്ക് പ്രമുഖ സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ദയാപുരത്ത് ഉദ്ഘാടനം ചെയ്യും. ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിൻ്റെ സ്ഥാപകഉപദേശകരിൽ ഒരാളായ ബഷീറിൻ്റെ കയ്യെഴുത്ത് പ്രതികൾ, ദയാപുരവും ബഷീറുമായുള്ള ബന്ധത്തിൻ്റെ രേഖകൾ എന്നിവ പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം എഴുത്തുകാരനെ രാഷ്ട്രീയ പ്രവർത്തനം (1925-1940 കൾ), സാംസ്കാരികമേഖലയിലെ എഴുത്ത് (1940-1960കൾ), ആത്മീയ ധാർമികാന്വേഷണം (1960-1994) എന്നീ മൂന്നു ഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്നു. 

ഡോ. എം.എം. ബഷീറിൻ്റെ ശേഖരത്തിലുള്ള ബഷീർ കയ്യെഴുത്തു പ്രതികളിൽ 1936-ൽ ആദ്യം ഇംഗ്ലീഷിലെഴുതിത്തുടങ്ങിയ ‘ബാല്യകാലസഖി’യുടെ ഇംഗ്ലീഷ് പേജുകൾ, “ഭാർഗവീ നിലയ”ത്തിൻ്റെ തിരക്കഥ, പിന്നീട് ‘അനുരാഗത്തിൻ്റെ ദിനങ്ങൾ’ ‘കാമുകൻ്റെ ഡയറി’, ‘ഭൂമിയുടെ അവകാശികൾ’, ‘മുച്ചീട്ടുകളിക്കാരൻ്റെ മകളുടെ’ പൂർത്തിയാകാത്ത നാടകം, അപ്രകാശിത കഥകൾ, ഡോ. സുകുമാർ അഴീക്കോടിനടക്കം എഴുതിയ കത്തുകൾ എന്നിവയാണുള്ളത്. 2022 ജൂണിൽ ഈ മ്യൂസിയത്തിൻ്റെ അനൌൺസ്മെൻ്റ് ബ്രോഷർ പ്രകാശനം ചെയ്തത് എം.ടി. വാസുദേവൻ നായരായിരുന്നു. സാഹിത്യ നഗരിയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഈ അവസരത്തിൽ ഇങ്ങനെയൊരു സാഹിത്യമ്യൂസിയം നാടിനു സമർപ്പിക്കാനാവുന്നതും സാധാരണ സർക്കാറോ വൻകോർപ്പറേറ്റുകളോ ഏറ്റെടുക്കുന്ന മ്യൂസിയം പോലുള്ള പദ്ധതിയിൽ ഇതൊന്നുമല്ലാത്ത ദയാപുരത്തിനു പങ്കുചേരാനായതും സന്തോഷകരമാണെന്ന് ദയാപുരം പേട്രൺ സി.ടി. അബ്ദുറഹീം പറഞ്ഞു. ഡൽഹി സെൻ്റ് സ്റ്റീഫന്‍സ് കോളേജ് അധ്യാപകനായ എൻ.പി. ആഷ് ലിയാണ് മ്യൂസിയം ക്യൂറേറ്റർ. ബാംഗ്ലൂർ ലിറ്റിൽ റിവർ ആർകിടെക്സിലെ സീജോ സിറിയക്കാണ് ആർക്കിടെക്റ്റ്. ചിത്രകാരനായ കെ.എല്‍ ലിയോൺ കലാപരമായ മേൽനോട്ടം നൽകി ദയാപുരത്തെ ഒ.എൻ.വി പാർക്ക്, ടാഗോർ നികേതന്‍, പണിക്കാരുടെ തോപ്പായ വിശ്രാമം എന്നിവയ്ക്കടുത്തു തന്നെയാണ് ബഷീർ മ്യൂസിയം തയാറാക്കിയിരിക്കുന്നത്. 


ബഷീറിൻ്റെ ജീവിതത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരം, കേരളീയ നവോത്ഥാനം, മുസ്ലിം സാമുദായിക പരിഷ്കരണവാദം, പാരിസ്ഥിതിക ധാർമ്മികചിന്ത എന്നീ മേഖലകളിലൂടെ അവതരിപ്പിക്കാനാണ് ശ്രമമെന്ന് മ്യൂസിയത്തിന്‍റെ ക്യൂറേറ്റർ എൻ.പി. ആഷ് ലി പറഞ്ഞു. ഒരേസമയം സാധ്യതയും പരിമിതിയുമാവുന്ന “മതിലുകൾ” എന്ന സംജ്ഞയ്ക്ക് ബഷീറിൻ്റെ ജീവിതത്തിലും സാഹിത്യത്തിലുമുള്ള പ്രാധാന്യം കണക്കിലെടുത്താണ് ആ പേര് നൽകിയത്- അദ്ദേഹം കൂട്ടിച്ചേർത്തു. 

ബുധൻ മുതൽ (ഒക്ടോബർ 23) നവംബർ 3 വരെ എല്ലാ ദിവസവും തുറക്കുന്ന മ്യൂസിയത്തിൽ അതിനുശേഷം ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ മാത്രമാവും സന്ദർശകർക്ക് പ്രവേശനമുണ്ടാവുക.

Follow us on :

More in Related News