Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2025 20:38 IST
Share News :
എറണാകുളം : ഡിസംബര്‍ 09, 11 തിയ്യതികളില്‍ സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നതിന് പാര്‍ട്ടി പൂര്‍ണ സജ്ജമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഒരു മുന്നണിയുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനും യോഗം തീരുമാനിച്ചു.
അവകാശങ്ങള്‍ അര്‍ഹരിലേക്ക്, അഴിമതിയില്ലാത്ത വികസനം എന്നതാണ് ഇത്തവണ പാര്‍ട്ടി ഉയര്‍ത്തുന്ന മുദ്രാവാക്യം. അഞ്ച് കോർപ്പറേഷനുകളിലും 30 ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്ത്, നഗരസഭ, ഗ്രാമ പഞ്ചായത്ത് അടക്കം 4000 വാർഡുകളിൽ പാർട്ടി ജനവിധി തേടും. 2020 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് 103 ജനപ്രതിനിധികൾ നേടിയിരുന്നു. ചെറിയ വോട്ടുകൾക്ക് പരാജയപ്പെട്ട വാർഡുകൾ അടക്കം അഞ്ഞൂറിലധികം വാർഡുകളിൽ ശക്തമായ മത്സരം അന്ന് കാഴ്ചവച്ചു.
2025ലെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം നാളുകൾക്ക് മുന്നേ പാർട്ടി തുടങ്ങിയിരുന്നു. കൃത്യമായ പ്ലാനിങ്ങും വ്യവസ്ഥാപിതമായ പ്രവർത്തനത്തിലൂടെയും വലിയ മുന്നേറ്റം പാർട്ടിക്ക് ഉണ്ടാകും. സംശുദ്ധ രാഷ്ട്രീയവും സമഗ്രവികസനവും എങ്ങിനെ നടപ്പാക്കാം എന്നതാണ് എസ്ഡിപിഐ ജനപ്രതിനിധികള്‍ പ്രാവര്‍ത്തികമാക്കിയത്. അതിന്റെ തുടര്‍ച്ചയും വ്യാപനവും ഇത്തവണയുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ പി അബ്ദുൽഹമീദ്, തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, റോയ് അറയ്ക്കൽ, പി പി റഫീഖ്, പി കെ ഉസ്മാൻ, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, സെക്രട്ടറിയേറ്റ് അംഗങ്ങളായ മൂവാറ്റുപുഴ അഷറഫ് മൗലവി, അജ്മൽ ഇസ്മാഈൽ, അഡ്വ. എ കെ സലാഹുദ്ദീൻ, ഇക്റാമുൽ ഹഖ് എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.