Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാത കേന്ദ്രീകരിച്ച് കൊള്ള; കേരളത്തിലെ കുപ്രസിദ്ധ ഹൈവേ കവർച്ചാസംഘം പിടിയിൽ

04 Aug 2024 14:01 IST

- Shafeek cn

Share News :

ചാലക്കുടി: ദേശീയപാത കേന്ദ്രീകരിച്ച് വൻ കൊള്ള നടത്തുന്ന കവർച്ച സംഘത്തെ ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പിടികൂടി. പിടിയിലായത് അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി മുല്ലശ്ശേരി വീട്ടിൽ കനകാംബരൻ (38), ചാലക്കുടി കൊന്നക്കുഴി സ്വദേശിയും ഇപ്പോൾ പാലക്കാട് കിഴക്കഞ്ചേരിയിൽ താമസിക്കുന്നയാളുമായ ഏരുവീട്ടിൽ ജിനീഷ് (41), അതിരപ്പിള്ളി വെറ്റിലപ്പാറ പുത്തനമ്പൂക്കൻ വീട്ടിൽ അജോ(42), പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനിവീട്ടിൽ ഫൈസൽ (34),വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേൽ സതീശൻ (48) എന്നിവരെയാണ് മുംബൈ പാൽഘർ സി.ബി.സി.ഐ.ഡി.യുടെ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്.


അതേസമയം ജൂലായ് 10-ന് ഗുജറാത്ത് രാജ്‌കോട്ടിലെ വ്യവസായി റഫീക് സെയ്തിന്റെ 73 ലക്ഷത്തിലധികം രൂപ കൊള്ളയടിച്ചുവെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റ്. റഫീക് സെയ്ത് കാറിൽ ഡ്രൈവറോടൊത്ത് മുംബൈയ്ക്കു വരുമ്പോഴാണ് പണം കൊള്ളയടിച്ചത്. ഗുജറാത്ത് പാൽഘർ ജില്ലയിൽ മുംബൈ-അഹമ്മദാബാദ് ദേശീപാതയിൽ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. അതേസമയം കാറിലെത്തിയ സംഘം വാഹനം തടഞ്ഞ് ചില്ലു തകർത്ത് യാത്രികരെ മർദിച്ച് കാർ തട്ടിക്കൊണ്ടുപോയി പണം കവർന്നു. കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.


അതേസമയം, പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പിന്തുടർന്ന് അന്വേഷണസംഘം അക്രമികളുടെ വാഹന നമ്പറുകൾ കണ്ടെത്തിയെങ്കിലും അത് വ്യാജമായിരുന്നു. തുടർന്ന് ഇത്തരത്തിൽ ദേശീയപാതകളിൽ കൊള്ള നടത്തുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് കേരളത്തിലെത്തിയത്. സേലം കേന്ദ്രീകരിച്ച് കുഴൽപ്പണം തട്ടിയ കേസിലെ പ്രതികളെക്കുറിച്ച് ചാലക്കുടി പോലീസിന് നേരത്തേ വിവരമുണ്ടായിരുന്നു. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യങ്ങൾ ചാലക്കുടി പോലീസിനെ കാണിച്ചു, ശേഷം തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.


നിലവിൽ 73 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് ഉടമ പരാതിപ്പെട്ടിരുന്നതെങ്കിലും ഏഴു കോടിയോളം രൂപ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് ചാലക്കുടി പോലീസിനു കിട്ടിയ വിവരം. ഈ കവർച്ച സംഘത്തിലെ തന്നെ കൂട്ടാളികളാണ് ഈ പണം കൊണ്ടുപോയതെന്നാണ് അറസ്റ്റിലായവർ പോലീസിനോടു പറഞ്ഞത്. കസ്റ്റഡിയിലെടുത്ത പ്രതികളെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും.

Follow us on :

More in Related News