19 Sep 2024 09:48 IST
Share News :
ഭാവിക്ക് മുന്നിൽ പകച്ച് അശ്വതിയും കുഞ്ഞുങ്ങളും
പറവൂർ: പറവൂർ ഗവ. ആശുപത്രിയിൽ മരം വെട്ടുന്നതിനിടെ കൊമ്പൊടിഞ്ഞ് താഴേക്ക് പതിച്ചപ്പോൾ കയർ കഴുത്തിൽ കുരുങ്ങി മരിച്ച മോഹൻ കുമാറിന്റെ (28) കുടുംബം അനാഥരായി. പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളുമായി ഭാവിയെ നോക്കി പകച്ചു നിൽക്കുകയാണ് മോഹൻ കുമാറിന്റെ ഭാര്യ അശ്വതി (25) യും ഋതിക (4)ഋഷ് വി , ഋഷി ക(2) എന്നീ മക്കളും .ഋഷിക യും ഋഷ് വി യും ഇരട്ടകളാണ്.
സെപ്തംബർ 11 ബുധനാഴ്ച്ച വൈകിട്ടാണ് മരം വെട്ടുന്നതിനിടെ അപകടമുണ്ടായത്. മരത്തിന് മുകളിൽ തന്നെ മരിച്ച മോഹൻ കുമാറിനെ ഫയർഫോഴ്സ് എത്തിയാണ് താഴെയിറക്കിയത്.
വയനാട് വൈത്തിരി സ്വദേശിയായ മോഹൻ കുമാറും നായരമ്പലം നെടുങ്ങാട് സ്വദേശിയായ അശ്വതിയും ആറ് വർഷം മുൻപ് സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്. അശ്വതിയുടെ വീട്ടിലും മന്നത്തെ അമ്മയുടെ തറവാട്ട് വീട്ടിലുമായി കഴിഞ്ഞ ഇവർ രണ്ട് വർഷം മുൻപാണ് നാലായിരം രൂപ പ്രതിമാസ വാടകക്ക് തത്തപ്പിള്ളിയിൽ വീടെടുത്ത് താമസം മാറിയത്. ഐ.ടി.ഐ. ഫിറ്റർ ഡിപ്ളോമ പാസായിട്ടുള്ള മോഹൻ കുമാർ വിവിധ ജോലികൾക്ക് പോകുമായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സഫലീകരിക്കുന്നതിനായിട്ടാണ് റിസ്ക്കുണ്ടെങ്കിലും കൂടുതൽ വരുമാനം ലഭിക്കുന്ന മരംവെട്ടിന് പോയിരുന്നത്. മൂന്ന് വർഷമായി മരം വെട്ടു തൊഴിലാളിയാണ്.
അപകട ദിവസം ഉച്ചക്ക് അശ്വതി ഫോണിൽ വിളിച്ചപ്പോൾ ഇവിടത്തെ പണി വൈകിട്ട് തീരും. അത് കഴിഞ്ഞാൽ ഓണക്കോടി എടുക്കാൻ പോകാം എന്ന് വാക്ക് പറഞ്ഞിരുന്നു. എന്നാൽ, ഏതാനും സമയത്തിനുള്ളിൽ ദുരന്ത വാർത്തയാണ് അശ്വതിയെ തേടിയെത്തിയത്.
പ്ലസ്ടുവരെ പഠിച്ച അശ്വതി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ്ങ് അസിസ്റ്റന്റ് കോഴ്സിന് ഒന്നര വർഷം പോയെങ്കിലും പൂർത്തിയാക്കാനായില്ല. അശ്വതിയുടേയും മോഹൻ കുമാറിന്റേയും വീട്ടുകാർക്ക് സഹായിക്കാൻ ഒരു മാർഗ്ഗവുമില്ല. മോഹൻ കുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കായി വയനാട്ടിൽ പോയി തിരിച്ചെത്തിയിട്ട് മന്നം കൊച്ചമ്പത്തുള്ള അമ്മയുടെ തറവാട്ടിലാണ് ഇപ്പോൾ കഴിയുന്നത്. ഇവിടെ സൗകര്യം പരിമിതമാണ്.സ്വന്തമായി സ്ഥലവുമില്ല. സ്വന്തമായൊരു വീടും ഒരു ജോലിയും നൽകുവാൻ സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് അശ്വതി.
Follow us on :
Tags:
Please select your location.