Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂര്‍ പഞ്ചായത്ത് ശ്മശാനത്തിൽ മൃതദേഹത്തോട് അനാദരവ്...

17 Apr 2026 19:04 IST

MUKUNDAN

Share News :

ചാവക്കാട്:പുന്നയൂര്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്യാസ് ക്രിമറ്റോറിയത്തില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാതി കത്തിയ നിലയില്‍ ചേംബറിനകത്ത് കിടന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം.മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതോടെ ബന്ധുക്കളും നാട്ടുകാരും ശക്തമായി രംഗത്തെത്തി.ചാവക്കാട് പുന്നയൂർ പഞ്ചായത്ത് എടക്കഴിയൂര്‍ സ്വദേശി പുന്നവീട്ടില്‍ കുട്ടപ്പന്‍(82)ആണ് കഴിഞ്ഞ രാത്രി 11 മണിയോടെ മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം ദഹിപ്പിക്കാനായി പുന്നയൂര്‍ പഞ്ചായത്ത് ശ്മശാനത്തിലെ ഗ്യാസ് ക്രിമറ്റോറിയത്തില്‍ എത്തിച്ചു.തുടക്കത്തില്‍ ചേംബറിന്റെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പിന്നീട് യന്ത്രം നിലച്ചതോടെ മൃതദേഹം പാതി കത്തിയ നിലയില്‍ ചേംബറിനകത്ത് തുടരുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ക്രിമറ്റോറിയത്തിലെ 6 ബർണ്ണർ കത്തേണ്ടിടത്ത് കാലിൻ്റെ ഭാഗത്തുള്ള ഒരു ബർണർ മാത്രമാണ് കത്തിയത്.മറ്റ് അഞ്ച് എണ്ണം കത്തിയില്ല.ഇതോടെ മൃതദേഹം പൂര്‍ണമായി ദഹിക്കാതെ ഏറെ നേരം ചേംബറിനകത്ത് കിടക്കേണ്ടിവന്നു.പ്രശ്‌നത്തെക്കുറിച്ച് ജീവനക്കാരനോട് ചോദിച്ചപ്പോള്‍ “തിരിച്ച് പോയ്ക്കോളൂ” എന്ന സമീപനമാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ഇതാണ് പ്രതിഷേധം രൂക്ഷമാകാന്‍ കാരണമായത്.മൂന്നര മണിക്കൂറിന് ശേഷം ടെക്‌നീഷ്യന്‍ എത്തി ഭാഗികമായി തകരാര്‍ പരിഹരിച്ചതോടെ ക്രിമറ്റോറിയം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.സംഭവവിവരം അറിഞ്ഞ് വടക്കേക്കാട് പോലീസ്,വാര്‍ഡ് മെമ്പര്‍മാര്‍,നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ സ്ഥലത്തെത്തി.സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും മൃതദേഹം സംസ്‌കരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാനും ശ്രമം നടത്തി.2025 നവംബർ മൂന്നിനാണ് എൻ.കെ.അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ശ്‌മശാനത്തിൻ്റെ ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചത്.ഒരു കോടി നാല്പത് ലക്ഷം രൂപയോളം ചെലവഴിച്ചാണ് നിർമ്മാണം നടത്തിയത്.എട്ടോളം മൃത്ദേഹമാണ് ഇവിടെ സംസ്കരിക്കാൻ കഴിഞ്ഞിട്ടുള്ളത്.പിന്നീട് ശ്മശാനം തകരാറിലായി.ഏറെനാൾ അടച്ചിട്ടു.കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്.സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തിരമായി വിശദീകരണം നല്‍കുകയും ക്രിമിറ്റോറിയത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Follow us on :

More in Related News