Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വർണ്ണക്കടത്ത് ആരോപണം; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം

03 Sep 2024 10:10 IST

- Shafeek cn

Share News :

തിരുവനന്തപുരം: എസ്പി സുജിത് ദാസിനെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് ആരോപണത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സുജിത് ദാസ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. എസ്പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്നായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം. അജിത് കുമാര്‍, സുജിത് ദാസ്, ഡാന്‍സാഫ് കസ്റ്റംസ് ഇവരെല്ലാം ചേര്‍ന്ന ഗ്രൂപ്പുണ്ട് എന്നും ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. സുജിത് ദാസ് മുന്‍പ് കസ്റ്റംസില്‍ ഉദ്യോഗസ്ഥനായിരുന്നു. ദുബായില്‍ നിന്ന് വരുന്ന സ്വര്‍ണം വരുമ്പോള്‍ സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കണ്ടെത്തിയാലും കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം ഇവര്‍ കൈക്കലാക്കും. ഇതാണ് രീതിയെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു.


അതേസമയം, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തില്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചുള്ള ഉത്തരവിറങ്ങി. ഇന്നലെയാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഷെയ്ക് ദര്‍വേഷ് സാഹിബ് (ഡിജിപി), ജി സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.


ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ട പി വി അന്‍വര്‍ എംഎല്‍എയും പത്തനംതിട്ട എസ്പി സുജിത്ത് ദാസും തമ്മിലുള്ള സംഭാഷണങ്ങളിലെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഉണ്ടായ വിവാദങ്ങളാണ് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും നടപടികളിലേക്കും വഴിവെച്ചിരിക്കുന്നത്.


എഡിജിപി എം ആര്‍ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമര്‍ശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതലസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താതെയാണ് അന്വേഷണം നടക്കുക. ഡിജിപി നേരിട്ടാണ് അന്വേഷണം നടത്തുക.








Follow us on :

More in Related News