Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2026 21:21 IST
Share News :
പീരുമേട് :
മണ്ഡല പുനർനിർണയം നടപ്പിലാകുന്നതോടെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന ആശങ്ക ശക്തമാകുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിക്കുമ്പോൾ സംസ്ഥാനത്തിനകത്തെ അധികാര സന്തുലിതാവസ്ഥയിൽ വലിയ അട്ടിമറികളുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രധാനമായും തെക്കൻ കേരളത്തിലെയും മധ്യതിരുവിതാംകൂറിലെയും മണ്ഡലങ്ങളുടെ എണ്ണം കുറയാനും വടക്കൻ കേരളത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കാനുമാണ് സാധ്യത. ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ പത്തനംതിട്ട, കോട്ടയം ഇടുക്കി, ആലപ്പുഴ
തുടങ്ങിയ ജില്ലകളിൽ നിലവിലുള്ള സീറ്റുകൾ നഷ്ടപ്പെടാനുള്ള സാഹചര്യമാണുള്ളത്. അതേസമയം ജനസംഖ്യാ ആനുപാതികമായി മലബാർ മേഖലയിലെ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു വടക്കൻ കേരളത്തിലേക്ക് മാറാൻ കാരണമാകും.മണ്ഡലങ്ങളുടെ അതിർത്തികൾ മാറുന്നത് രാഷ്ട്രീയ പാർട്ടികൾക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പല മുന്നണികളുടെയും ഉറച്ച കോട്ടകളായി അറിയപ്പെടുന്ന മണ്ഡലങ്ങൾ വിഭജിക്കപ്പെടുകയോ രൂപമാറ്റം സംഭവിക്കുകയോ ചെയ്യും. നിലവിൽ ജനറൽ വിഭാഗത്തിലുള്ള പല കുത്തക സീറ്റുകളും സംവരണ മണ്ഡലങ്ങളായി മാറാൻ സാധ്യതയുണ്ട്. ഇത് പ്രമുഖ നേതാക്കളുടെ മത്സരസാധ്യതകളെയും വിജയസാധ്യതകളെയും നേരിട്ട് ബാധിക്കും. വർഷങ്ങളായി ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനത്തിന് ലഭിച്ചുവരുന്ന വോട്ട് ബാങ്കുകൾ ചിതറിക്കപ്പെടുന്നത് പല മണ്ഡലങ്ങളിലെയും വിജയസമവാക്യങ്ങളെ പാടെ മാറ്റിമറിക്കും.
ദേശീയതലത്തിൽ കേരളത്തിന്റെ മൊത്തം ലോക്‌സഭാ സീറ്റുകളുടെ എണ്ണം കുറയുമെന്ന ആശങ്ക നിലനിൽക്കുന്നതിനൊപ്പം സംസ്ഥാനത്തിനകത്തെ ഈ വിഭജനം പ്രാദേശികമായ രാഷ്ട്രീയ അസ്ഥിരതയ്ക്കും വഴിതുറന്നേക്കാം. ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കിയ തെക്കൻ ജില്ലകൾക്ക് നിയമനിർമ്മാണ സഭകളിലെ പ്രാതിനിധ്യം നഷ്ടപ്പെടുന്നത് വലിയ നീതികേടായി മാറും. പാർട്ടികളുടെ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനത്തെയും പ്രവർത്തകർക്കിടയിലുള്ള സ്വാധീനത്തെയും ഇത് ദോഷകരമായി ബാധിക്കുമെന്നതിനാൽ വരാനിരിക്കുന്ന പുനർനിർണയത്തെ അതീവ ജാഗ്രതയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Follow us on :
More in Related News
Please select your location.