24 Jun 2024 11:40 IST
Share News :
നെടുമ്പാശ്ശേരി: മുപ്പത് കോടിയുടെ കൊക്കെയ്‌നുമായി രണ്ട് ടാൻസാനിയൻ ദമ്പതികൾ കൊച്ചിയിൽ പിടിയിലായ സംഭവത്തിൽ യുവതിയുടെ വയറ്റിൽ ഗുളികകൾ ഇനിയും ബാക്കി. കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ ഗുളിക രൂപത്തിൽ പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവരവെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവർ പിടിയിലായത്.
ടാൻസാനിയൻ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ.) യൂണിറ്റ് പിടികൂടിയത്. നൂറോളം ഗുളികകളുടെ രൂപത്തിൽ 1.945 കിലോ കൊക്കെയിനാണ് ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തിൽനിന്നു കണ്ടെടുത്തത്. 19 കോടി രൂപ വില വരും. വെറോനിക്കയുടെ ശരീരത്തിലും രണ്ട് കിലോയോളം കൊക്കെയിൻ ഉണ്ടെന്നാണ് സൂചന. ഇതുവരെ 1.8 കിലോ പുറത്തെടുത്തു.
16-ന് എത്യോപ്യയിൽനിന്ന് ദോഹ വഴി ബിസിനസ് വിസയിൽ കൊച്ചിയിലെത്തിയതാണിവർ. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും മയക്കുമരുന്ന് കണ്ടെത്താനായില്ല. ആശുപത്രിയിലെത്തിച്ച് എക്‌സ്റേ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഒരാഴ്ചകൊണ്ടാണ് ഒമരിയുടെ ശരീരത്തിൽനിന്ന് കൊക്കെയിൻ പൂർണമായും പുറത്തെടുത്തത്. ഗുളികകളെല്ലാം പുറത്തെടുത്ത് തീരാത്തതിനാൽ വെറോനിക്ക ഇപ്പോഴും ആശുപത്രിയിലാണ്. പഴവർഗങ്ങൾ കൂടുതലായി കഴിപ്പിച്ച് വയറിളക്കിയാണ് പുറത്തെടുക്കുന്നത്.
Follow us on :
Tags:
Please select your location.