22 Jul 2024 21:58 IST
Share News :
കോഴിക്കോട് ::കല്ലായി പുഴയുടെ ആഴം കൂട്ടുന്നതിന് 12 കോടി രൂപക്ക് ടെണ്ടർ
അനുമതി നൽകി ബഹു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്തരവിറക്കിയതായി അഹമ്മദ് ദേവർകോവിൽ എംഎൽഎ അറിയിച്ചു
പുഴയുടെ കടുപ്പിനി മുതൽ കോതി വരെയുള്ള 4.2 കിലോമീറ്റര്‍ ദൂരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എക്കല്‍, ചെളി, മരത്തടികള്‍, മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്തു പുഴയുടെ സ്വഭാവിക ഒഴുക്ക് വീണ്ടെടുക്കാനാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുക.
കോഴിക്കോട് നഗരത്തിലൂടെ ഒഴുകി കോതിയില്‍ വച്ചാണ് കല്ലായി പുഴ അറബിക്കടലുമായി ചേരുന്നത്. പുഴയുടെ ആഴം കൂട്ടുന്നതോടെ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് ഒരുപരിധി വരെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2011 മുതല്‍ ഇതിനായി പല പദ്ധതികളും ആവിഷ്‌കരിച്ചെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
എം.എൽ എ അഹമ്മദ് ദേവർകോവിലും കോഴിക്കോട് കോർപറേഷനും നടത്തിയ നിരന്തര ശ്രമങ്ങളെ തുടര്‍ന്നാണ് പ്രത്യേക ഇടപെടലിലൂടെ ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായത്.
മുന്‍കാലത്തു വലിയ വെള്ളപ്പൊക്കം ഉണ്ടായ സമയത്തു പോലും കല്ലായിപ്പുഴ അഴിമുഖത്തു വെള്ളം കുത്തിയൊലിച്ചു കടലിനോടു ചേര്‍ന്നിരുന്നു. അതു കാരണം വെള്ളപ്പൊക്ക സമയത്തും മണിക്കൂറുകള്‍ കൊണ്ടു ജലനിരപ്പു താഴുമായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ദിവസങ്ങള്‍ എടുത്താലും വെള്ളം ഒഴുകി തീരാത്ത അവസ്ഥയാണ്.
മാലിന്യങ്ങള്‍ അടിഞ്ഞു കൂടി ഒഴുക്കു തന്നെ തടസ്സപ്പെടുന്ന അവസ്ഥയിലാണ് കല്ലായി പുഴ. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടത്തുന്ന സംരക്ഷണ പ്രവര്‍ത്തിയിലൂടെ പുഴയെ വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആഴ്ചവട്ടം വാർഡ് കൗൺസിലർ എൻ സി മോയിൻകുട്ടി പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.