Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2025 20:29 IST
Share News :
കോട്ടയം: ആരു പറഞ്ഞു മരിച്ചെന്ന്… കണ്ണേ കരളേ വി.എസ്സേ… ഞങ്ങടെ നെഞ്ചിലേ റോസാപ്പൂവേ…
തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നൽകി. കണ്ണേ കരളേ വിഎസ്സേ , ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ.. വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പാർട്ടി പതാക പുതപ്പിച്ച വി എസിനെ വലിയ ചുടുകാട്ടിലേക്ക് എടുത്തു.
പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവമണ്ണിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വി.എസിന് ചിതയൊരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, എംഎ ബേബി, എംവി ഗോവിന്ദൻ അടക്കം നേതാക്കളും മറ്റ് മന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അടക്കം വിഎസിന്റെ ഭൌതിക ശരീരവും വഹിച്ചുള്ള യാത്രയിൽ ഒപ്പമുണ്ട്.
പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് വീരോചിത യാത്രയയപ്പാണ് നാട് നൽകുന്നത്.
ചൊവ്വാഴ്ച രണ്ടോടെ ആരംഭിച്ച വി.എസ് അച്യൂതാനന്ദന്‍റെ വിലാപയാത്ര 22 മണിക്കൂറുകൾ പിന്നിട്ടാണ് ആലപ്പുഴയിലെ വീട്ടിലെത്തിയത്. കാത്തുനിന്ന വൻ ജനാവലി ഐതിഹാസികനായകന് അന്ത്യാജ്ഞലി അർപ്പിച്ചു.
തിരുവനന്തപുരം മുതൽ കൊല്ലം ജില്ലയും കടന്ന് ആലപ്പുഴയിലേക്ക് എത്തുമ്പോൾ രാത്രിയെ പകലാക്കുന്ന കാഴ്ചയാണ് കാണാനായത്. മഴയെ പോലും വകവെക്കാതെയാണ് പ്രിയസഖാവിന് അന്ത്യാജ്ഞലി നേരാൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തുന്നത്.
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന വി.എസ് അച്യുതാനന്ദൻ തിങ്കളാഴ്ച വൈകിട്ട് 3.20നാണ് അന്തരിച്ചത്. തുടർന്ന് എ.കെ.ജി പഠനഗവേഷണകേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട പൊതുദർശനം. അതിനുശേഷം തിരുവനന്തപുരം പാളയത്തെ തമ്പുരാൻമുക്കിലുള്ള വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിച്ച ദർബാർ ഹാളിലെ പൊതുദർശനം രണ്ടോടെ അവസാനിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നൽകിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. തുടർന്ന് വൻ ജനക്കൂട്ടത്തിന് നടുവിലൂടെ ജനനായകൻ ജന്മനാട്ടിലേക്ക് തിരിക്കുകയായിരുന്നു.
Follow us on :
More in Related News
Please select your location.