16 Jun 2024 12:31 IST
Share News :
തിരുവനന്തപുരം: സിപിഐഎമ്മിനെ വീണ്ടും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഐഎമ്മിൽ സംഭവിക്കുന്നത് രാഷ്ട്രീയ ജീർണ്ണതയെന്നും നേതാക്കൾ പരസ്പരം തമ്മിലടിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. വടകരയിലെ പോരാളി ഷാജി വിവാദത്തിലും സതീശൻ പ്രതികരിച്ചു. പോരാളി ഷാജി ഒരു പ്രധാന സിപിഐഎം നേതാവിന്റെ സംവിധാനമാണെന്നായിരുന്നു സതീശന്റെ ആരോപണം.
തിരഞ്ഞെടുപ്പ് പരാജയത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇരു ധ്രുവങ്ങളിലാണെന്നും എല്ലാ സിപിഐഎം ജില്ലാ കമ്മിറ്റികളും സർക്കാരിനെതിരെയാണ് നിലപാട് എടുക്കുന്നത് എന്നും സതീശൻ വിമർശിച്ചു. 'മുഖ്യമന്ത്രി മാറണമെന്നാണ് തിരുവനന്തപുരം സിപിഐ ജില്ലാ കമ്മിറ്റിയുടെ ആവശ്യം, മുഖ്യമന്ത്രിക്ക് എതിരെ പറയാൻ ആരെങ്കിലുമൊക്കെ ധൈര്യം കാണിക്കുന്നതിൽ സന്തോഷം', സതീശൻ കൂട്ടിച്ചേർത്തു
ലൈഫ് പദ്ധതി അടക്കം താറുമാറായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സർക്കാർ പദ്ധതി മുടങ്ങിയ സാഹചര്യത്തിൽ ഇത്തരം പദ്ധതികൾ മാത്രമാണ് സാധാരണക്കാർക്ക് ആശ്രയം, സതീശൻ പറഞ്ഞു. അന്വേഷണം പദ്ധതിയെ ബാധിച്ചിട്ടില്ല എന്നും തന്റെ മൊഴിയെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥരോട് അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിലെ പ്രതിസന്ധികൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'പുതിയ ഡിസിസി പ്രസിഡന്റ് ചാർജ് എടുത്തിട്ടുണ്ട്, ചേലക്കരയിലും പാലക്കാടും സ്ഥാനാർത്ഥി നിർണയം ആരംഭിച്ചിട്ടില്ല, വയനാടും ഇതുവരെ നിർദ്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന ഈ മണ്ഡലങ്ങളിലെല്ലാം ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക കോൺഗ്രസ് ആയിരിക്കും', സതീശൻ പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.