Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം വെള്ളൂരിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പണയ ഉരുപ്പടി നൽകിയ ആളുൾപ്പടെ രണ്ടുപേർ കൂടി അറസ്റ്റിൽ.

19 Jul 2024 20:39 IST

santhosh sharma.v

Share News :

വൈക്കം: മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും 2 ലക്ഷത്തി അൻപതിനായിരം രൂപ തട്ടിയെടുത്ത സംഭവത്തിൽ പണയ ഉരുപ്പടികൾ നൽകിയ ആൾ ഉൾപ്പടെ രണ്ട് പേർ കൂടി അറസ്റ്റിൽ. കടുത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ വെള്ളൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് വെള്ളൂർ ഇറുമ്പയം ഇലവുംചുവട്ടിൽ വീട്ടിൽ അജീഷ് ബി. മാർക്കോസ്(40), തലയാഴം ഉല്ലല മനയ്ക്കച്ചിറ വീട്ടിൽ ബിജു. എം.എസ് (43) എന്നിവരെയാണ്  വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ വെള്ളൂർ ശാഖയിൽ രണ്ടുതവണകളിലായി 64 ഗ്രാം തൂക്കം വരുന്ന വളകൾ പണയം വച്ച് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബാങ്കിന് സമീപം ബാർബർ ഷോപ്പ് നടത്തിയിരുന്ന വെള്ളൂർ ഓലിക്കരയിൽ മനോജ്(48) നെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി റിമാൻ്റ് ചെയ്തിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ മനോജ് കുമാറിന് മുക്കുപണ്ടം പണയം വയ്ക്കാൻ നൽകിയത് അജീഷും, ബിജുവും ചേർന്നാണെന്ന് കണ്ടെത്തുകയും തുടർന്ന് ഇവരെ പിടികൂടുകയുമായിരുന്നു. തൃശൂരിൽ സ്വർണ്ണാഭരണ നിർമ്മാണ യൂണിറ്റ് നടത്തിയിരുന്ന ബിജു തന്റെ കയ്യിലുള്ള മെഷീനുകൾ ഉപയോഗിച്ച് മുക്കുപണ്ടങ്ങൾ നിർമ്മിച്ചാണ് കമ്മീഷൻ വ്യവസ്ഥയിൽ പണയം വയ്ക്കാൻ നൽകിയിരുന്നത്. ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് വെള്ളൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേരളാ ബാങ്കിൻ്റെ തലയോലപ്പറമ്പ് ശാഖയിലും മുളക്കുളം സഹകരണ ബാങ്കിലും മുക്ക് പണ്ടം പണയം വച്ച കേസ്സിൽ പിടിയിലായ അജീഷ് റിമാൻ്റിലായിരുന്നു. ഇരുവർക്കും തലയോലപ്പറമ്പ്, വെള്ളൂർ എന്നീ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






 


Follow us on :

More in Related News