Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴ നഗരസഭാ അധികൃതരെ ഇളിഭ്യരാക്കി ഒരു തട്ടുപൊളിപ്പന്‍ കച്ചവട നാടകം

14 Oct 2024 20:16 IST

- ജേർണലിസ്റ്റ്

Share News :

തൊടുപുഴ: നഗരത്തില്‍ ഗതാഗത കുരുക്കുണ്ടാക്കി അനധികൃത പച്ചക്കറി കച്ചവടം നടത്തിയതിനെ തുടര്‍ന്ന് പിടിച്ചെടുത്ത ഉന്തുവണ്ടികളില്‍

നഗരസഭാ ഓഫീസിന്റെ മുറ്റത്തിട്ടും വ്യാപാരം. തിങ്കളാഴ്ചയാണ് ഒരു തട്ടുപൊളിപ്പന്‍ കച്ചവട നാടകം അരങ്ങേറിയത്. ഗതാഗത തിരക്കേറിയ തൊടുപുഴ നഗരത്തിലെ പ്രധാന റോഡരികില്‍ മാര്‍ഗ തടസമുണ്ടാക്കും വിധം നിര്‍ത്തിയിട്ട് അനധികൃത കച്ചവടം നടത്തിയ ഉന്തുവണ്ടികള്‍ നഗരസഭാ അധികൃതര്‍ പിടികൂടി. ഇത്തരത്തില്‍ പിടിച്ചെടുത്ത മൂന്ന് ഉന്തു വണ്ടികള്‍ നിറയെ സാധനങ്ങളുമായി നഗരസഭ ഓഫീസിന് താഴ് ഭാഗത്ത് പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുവന്നിടുകയും ചെയ്തു. പിന്നാലെ നടത്തിപ്പുകാരും ഉന്തുവണ്ടി ഉടമകളുമായ കച്ചവടക്കാരും എത്തി. പുഴയുടെ തീരത്ത് വെയിലും ചൂടുമൊന്നും ഇല്ലാത്ത അന്തരീക്ഷത്തില്‍ വണ്ടികളിങ്ങനെ നിരന്ന് കിടക്കുന്നത് കണ്ടപ്പോള്‍ കച്ചവടക്കാര്‍ക്ക് ഒരു മോഹം. ഇവിടെയിട്ടങ്ങ് കച്ചവടം ചെയ്താലെന്താണെന്ന്. നഗരസഭാ ഓഫീസിലെത്തിയ പലരും വന്ന് വില ചോദിക്കാനും തുടങ്ങി. ഇതോടെ കച്ചവടക്കാര്‍ അവിടെ തന്നെ ഇട്ട് തന്നെ പച്ചക്കറികളും പഴങ്ങളും മറ്റും വിറ്റഴിക്കാന്‍ തുടങ്ങി. പാലത്തോടു ചേര്‍ന്നുള്ള പാര്‍ക്കിങിലായതിനാല്‍ വഴിയാത്രക്കാരുമെത്തി. ഓഫീസിനോട് ചേര്‍ന്ന് പച്ചക്കറി വില്‍ക്കുന്നത് കണ്ട് നഗരസഭയിലെ ചില ജീവനക്കാരും ഇവ വാങ്ങി. കച്ചവടം ഊര്‍ജിതമാകുന്നത് ശ്രദ്ധയില്‍പെട്ട നഗരസഭയിലെ ചില കൗണ്‍സിലര്‍മാര്‍ വിവരം മുനിസിപ്പല്‍ സെക്രട്ടറിയോട് പറഞ്ഞു. നഗരസഭാ മുറ്റത്തെ കച്ചവടത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ സെക്രട്ടറി ഉടന്‍ തന്നെ ആരോഗ്യ വിഭാഗം ജീവനക്കാരെ പറഞ്ഞ് വിട്ട് നഗരസഭാ മുറ്റത്തിട്ടുള്ള കച്ചവടം നിര്‍ത്തിച്ചു. ഇതേ തുടര്‍ന്ന് കച്ചവടക്കാര്‍ തങ്ങളുടെ വണ്ടികളിലെ ബാക്കി പച്ചക്കറികളും മറ്റും ചാക്കിലാക്കി കൊണ്ടു പോയി. നിലവില്‍ ഉന്തു വണ്ടികള്‍ പാര്‍ക്കിങ് ഏരിയയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. നഗരസഭ പിടിച്ചെടുത്ത വണ്ടികളില്‍ നിന്ന് ജീവനക്കാര്‍ തന്നെ പച്ചക്കറി വാങ്ങിയത് വിവാദമായി. ഇതോടെ, ചീഞ്ഞ് പോകുന്ന സാധനങ്ങളായതിനാല്‍ അവരെ സഹായിക്കാനാണ് പച്ചക്കറികളും മറ്റും വാങ്ങിയതെന്ന വിശദീകരണമാണ് നഗരസഭ ജീവനക്കാര്‍ നല്‍കുന്നത്. ഗതാഗത തടസം സൃഷ്ടിച്ച് നഗരത്തിന്റെ പല മേഖലകളിലും ഇത്തരത്തിലുള്ള ഉന്തു വണ്ടികളും മറ്റ് വഴിയോര കച്ചവടവും ശക്തമായിരിക്കുകയാണ്. ഇതേക്കുറിച്ച് പരാതികള്‍ ശക്തമാകുമ്പോള്‍ ഇത്തരത്തിലുള്ള അനധികൃത കച്ചവടക്കാരെ നഗരസഭ ഒഴിപ്പിക്കുമെങ്കിലും പിറ്റേന്ന് അതിലും വേഗത്തില്‍ അതേ സ്ഥലങ്ങളില്‍ തന്നെ കച്ചവടം പൊടിപൊടിക്കുന്നതാണ് പതിവ്. നഗരത്തില്‍ ഇത് യാത്രക്കാര്‍ക്ക് മാത്രമല്ല മറ്റ് കച്ചവടക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കടകളുടെ മുന്നിലും പാര്‍ക്കിങ് സ്ഥലത്തും ഇത്തരത്തില്‍ ഉന്തു വണ്ടികളും മറ്റും കൊണ്ടു വന്ന് കച്ചവടം നടത്തുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. ഈ വിഷയട്ടിത്തില്‍ ശാശ്വത പരിഹാരം വേണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.


Follow us on :

More in Related News