Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുള്ളരിങ്ങാട് തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

29 Dec 2024 17:21 IST

ജേർണലിസ്റ്റ്

Share News :


 

തൊടുപുഴ: മുള്ളരിങ്ങാട് അമേല്‍തൊട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി പാലിയത്ത് ഇബ്രാഹിമിന്റെ മകന്‍ അമര്‍ ഇബ്രാഹിമാണ് (23) മരിച്ചത്. തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാനായി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇഞ്ചക്കാട്ടില്‍ നിന്ന രണ്ട് ആനകള്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ചിതറിയോടുന്നതിനിടെ അമറിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു കൂടെയുണ്ടായിരുന്ന സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂര്‍ ഓടി രക്ഷപ്പെട്ടു. ഇയാളുടെ കാലിന് ചെറിയ പരുക്കുണ്ട്. അമറിന്റെ വീടിന് 300 മീറ്റര്‍ അകലെ ഞായര്‍ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. വനാതിര്‍ത്തിയിലുള്ള തേക്കിന്‍കൂപ്പില്‍ വച്ച് അമറും സുഹൃത്ത് മന്‍സൂറും അപ്രതീക്ഷിതമായി മുന്നിലെത്തിയ കാട്ടാനയുടെ മുന്നിലകപ്പെടുകയായിരുന്നു. ഓടി രക്ഷപെടും മുമ്പേ അമറിനെ കാട്ടാന തട്ടി വീഴ്ത്തി നിലത്തിട്ട് ചവിട്ടി. സംഭവ സ്ഥലത്ത് വച്ച് തന്നെ അമറിന്റെ ജീവന്‍ നഷ്ടമായി. മന്‍സൂറിനെയും ആന തട്ടി വീഴ്ത്തിയെങ്കിലും ഉടന്‍ തന്നെ എഴുന്നേറ്റ് ഓടി രക്ഷപെടുകയായിരുന്നു. മന്‍സൂറിന് നേരെ രണ്ടാമത്തെ ആനയാണ് പാഞ്ഞെത്തിയത്. ആനയുടെ കാലുകള്‍ക്കിടയില്‍നിന്ന് തലനാരിഴയ്ക്കാണ് മന്‍സൂര്‍ രക്ഷപെട്ടത്. സംഭവമറിഞ്ഞ് കൂടുതലാളുകള്‍ സ്ഥലത്തെത്തിയതിന് ശേഷം അമറിനെയും മന്‍സൂറിനെയും തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാത്രി തന്നെ അമറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. കഴിഞ്ഞ നാല് വര്‍ഷമായി മുള്ളരിങ്ങാടും പരിസരങ്ങളിലും തുടര്‍ച്ചയായി കാട്ടാന ജനവാസ മേഖലയിലെത്തുകയും കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിക്കുകയും പതിവായിരുന്നു. ഒറ്റയ്ക്കും കൂട്ടായും കാട്ടാനകള്‍ രാപകല്‍ വ്യത്യാസമില്ലാതെ റോഡിലിറങ്ങുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പോലും തടസപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും വേണ്ടത്ര സ്ഥലത്ത് ഫെന്‍സിങ് സ്ഥാപിക്കാന്‍ വനം വകുപ്പ് അധികൃതര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. മുള്ളരിങ്ങാട് റേഞ്ച് ഓഫീസിലെക്കും കോതമംഗലം ഡി.എഫ്.ഒ ഓഫീസിലേക്കും നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചുരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടാന ജനവാസ മേഖലയിലെത്തുമ്പോള്‍ തുരത്തിയോടിച്ചിരുന്നത്. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ അമര്‍ കാട്ടാനായുടെ ആക്രണത്തില്‍ കൊല്ലപ്പെട്ടത്. അച്ഛന്‍: ഇബ്രാഹിമാണ് അമറിന്റെ പിതാവ്. അമ്മ: ജമീല. സഹോദരി: സഹാന ഷെരീഫ്. സംഭവം അറിഞ്ഞ് മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തൊടുപുഴ കാരിക്കോട് ആശുപത്രിയില്‍ പി.ജെ ജോസഫ് എം.എല്‍.എ, ഡീന്‍ കുര്യാക്കോസ് എം.പി എന്നിവര്‍ എത്തി. കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് തുടരുന്ന അനാസ്ഥയ്‌ക്കെതിരേ മോര്‍ച്ചറിക്ക് മുന്നില്‍ ഡീന്‍ കുര്യാക്കോസേ് എം.പി യുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രതിഷേധവും നടത്തി. വണ്ണപ്പുറം പഞ്ചായത്തില്‍ തിങ്കള്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Follow us on :

More in Related News