Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗദി ദമാമിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് രക്ഷിതാക്കൾ

08 May 2025 10:34 IST

NewsDelivery

Share News :

കോഴിക്കോട്: സൗദി ദമാമിൽ അറബിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കിഴക്കുംമുറി സ്വദേശി കോട്ടുകണ്ടിയിൽ റെനോൾഡ് കിരൺ കുണ്ടറെ (33) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് രക്ഷിതാക്കൾ. ഈ മാസം 10ന് ആണ് റെനോൾഡിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൈകൾ പിന്നിൽ കെട്ടിയ നിലയിലാണ് തൂങ്ങി നിന്നിരുന്നത്. ദമാമിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് കൊലപാതകത്തിലേക്കാണെന്ന് പിതാവ് ഫെഡ്രിക് പ്രേംകുമാർ പറയുന്നു.

2018ലാണ് റെനോൾഡ് അറബിയുടെ സ്വകാര്യഡ്രൈവറായി ദമാമിൽ എത്തുന്നത്. അറബിയുടെ താമസസ്ഥലത്തെ ഔട്ട്ഹൗസിലാണ് റെനോൾഡും താമസിക്കുന്നത്. എട്ടുമാസം മുൻപ് ഇയാൾ നാട്ടിലെത്തിയിരുന്നു. പിന്നീട് അവസാനമായി മാതാപിതാക്കളെ വിളിച്ചു സംസാരിച്ചത് മരിക്കുന്നതിന്റെ തലേന്നാണ്. മരണദിവസം വിളിച്ച ഫോൺ എടുക്കാൻ സാധിച്ചിരുന്നെങ്കിൽ മരണം സംഭവിക്കുമായിരുന്നില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.

അറബിയും ഭാര്യയും പീഡിപ്പിക്കുന്നതിനു പുറമെ മരണവിവരം അറിയിച്ച സോളമന് നൽകാനുണ്ടായിരുന്ന പണത്തിന്റെ പേരിൽ അയാളും സംഘവും മർദ്ദിച്ചിരുന്നെന്നും മാതാപിതാക്കളെ അറിയിച്ചിരുന്നു. കൂടാതെ നിസ്സാരകാര്യങ്ങൾ പറഞ്ഞ് അറബി ശമ്പളം കട്ട് ചെയ്തിരുന്നു. 42,000 രൂപ ശമ്പളമാണ് ആകെ ലഭിച്ചിരുന്നത്്. താമസമൊഴികെ ബാക്കിയെല്ലാ ചെലവും ഇതിൽ നിന്ന് കഴിക്കണം.

കൂടാതെ സമീപ പ്രദേശമായ അൽകോബാറിലെ ഒരു സുഹൃത്തിൽ നിന്ന് പണം വാങ്ങാനായി പോകുമെന്ന കാര്യം റെനോൾഡ് മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ആ ദിവസം അൽകോബാറിലെ സൃഹൃത്ത് റെനോൾഡിനൊപ്പം വന്നു താമസിക്കാമെന്ന് പറഞ്ഞതായാണ് മരണശേഷം സോളമൻ മാതാപിതാക്കളെ അറിയിച്ചത്.

രാവിലെ ഉണർന്നു കാണാത്തതിനാൽ അറബിയുടെ വേലക്കാരി വന്നു വിളിച്ചപ്പോൾ വാതിൽ തുറക്കാതായതോടെ സമീപവാസിയായ സോളമനെത്തി പരിശോധിച്ചപ്പോഴാണ് വാതിലിന്റെ വിടവിലൂടെ റെനോൾഡിനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. മരണശേഷം കഴിഞ്ഞ 15ന് അറബി വിളിച്ച് സാമ്പത്തിക സഹായം വാദ്ഗാനം ചെയ്തു. കൂടാതെ ദമാമിൽ ഇസ്ലാമിക ആചാരപ്രകാരം സംസ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് എഴുതിയ കുറിപ്പിലെ കൈയ്യക്ഷരം മകന്റെതല്ലെന്നും കുറിപ്പിലെ തീയതി മരിക്കുന്നതിന്റെ രണ്ടു ദിവസം മുൻപുള്ളതാണെന്നും അച്ഛൻ പറഞ്ഞു.

തൂങ്ങിമരണത്തിൽ സാധാരണയുണ്ടാകുന്ന ലക്ഷണങ്ങളൊന്നും കാണാനില്ല. കഴുത്തിനു ചുറ്റും രക്തം കട്ടകെട്ടിയ നിലയിലാണ്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇയാളുടെ സ്‌പോൺസറായ അറബി, അഹമ്മദ് അബ്ദുള്ള ബിൻ അബ്ദു ലത്തീഫ് അൽജബറും ഭാര്യയും പീഡിപ്പിക്കുന്നതായി റെനോൾഡ് രക്ഷിതാക്കളെ അറിയിച്ചിരുന്നു. മരിക്കുന്ന ദിവസം പുലർച്ചെ മൂന്നിന് മകൻ വിളിച്ചപ്പോൾ ഫോണെടുക്കാനായില്ലെന്നും രാവിലെ തിരിച്ചുവിളിച്ചപ്പോൾ കിട്ടാതായതോടെ അയൽവാസിയും മലയാളിയുമായ സോളമനെ ബന്ധപ്പെട്ടപ്പോഴാണ് മരിച്ച വിവരം അറിയുന്നത്്. സോളമന്റെ പരസ്പര വിരുദ്ധമായ സംസാരവും അറബിയുടെ സാമ്പത്തിക വാഗ്ദാനവുമാണ് കൊലപാതകമാണെന്ന് ഉറപ്പിക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്. കൂടാതെ ഇയാൾ മതംമാറിയിട്ടുണ്ടെന്നും ഹജ്ജ് ചെയ്തതായും മൃതദേഹം സംസ്‌കരിക്കേണ്ടത് ഇസ്ലാമിക രീതിയിലാണെന്നും അറബി അറിയിച്ചിരുന്നു. താമസസ്ഥലത്തെ സിസിടിവി ക്യാമറ അന്ന് പുലർച്ചെ ഒരു മണി മുതൽ ആറുവരെ പ്രവർത്തന രഹിതമായിരുന്നു. അവിടുത്തെ ഒരു മണി സമയത്താണ് ഇന്ത്യൻ സമയം മൂന്നു മണിക്ക് മകൻ പിതാവിനെ വിളിച്ചത്.

എന്നാൽ മതംമാറിയെന്നും ഹജ്ജ് ചെയ്‌തെന്നും റെനോൾഡ് രക്ഷിതാക്കളോട് പറഞ്ഞിട്ടില്ല. ഇതെല്ലാം ദുരൂഹതയുണർത്തുന്നതാണ്. അറബിയും സോളമനും ഉൾപ്പെടുന്ന സംഘം മകനെ കഴുത്തു ഞെരിച്ച് കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്നും മൃതദേഹം നാട്ടിലെത്തിക്കാനും നീതി ലഭിക്കാനും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അച്ഛൻ ഫെഡ്രിക്ക് പ്രേംകുമാർ പറഞ്ഞു. ഫെഡ്രിക്കും കുടുംബവും ഇപ്പോൾ കിഴക്കുംമുറിയിലെ വാടകവീട്ടിലാണ് താമസം. മകൻ അയച്ചു തരുന്ന പണമായിരുന്നു മാതാപിതാക്കളും സഹോദരി പ്രിയങ്കയും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം. ആറുമാസമായി അതും ലഭിച്ചിട്ടില്ല. മകന്റെ മരണത്തിലെ ദുരൂഹത പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Follow us on :

More in Related News