Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുറിഞ്ഞപുഴയ്ക്ക് സമീപം വള്ളം മറിഞ്ഞുണ്ടായ അപകടം; കാണാതായ യുവാവിനായി രണ്ടാം ദിവസം നടത്തിയ തിരച്ചിലും വിഫലം.

29 Jul 2025 20:50 IST

santhosh sharma.v

Share News :

വൈക്കം: മുറിഞ്ഞപുഴയ്ക്ക് സമീപം വേമ്പനാട്ടു കായലിൽ തിങ്കളാഴ്ച വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിനായി ചൊവ്വാഴ്ച നടത്തിയ തിരച്ചിലും വിഫലം. ആലപ്പുഴ പാണാവള്ളി പണിക്കെടത്ത് വീട്ടിൽ സുമേഷ് (കണ്ണൻ -45) നെയാണ് കാണാതായത്. അപകടത്തിൽപ്പെട്ട വള്ളത്തിൽ പിടിച്ച് കിടന്ന മറ്റ് 22 യാത്രക്കാരെ നാട്ടുകാരും സമീപത്തെ മറ്റു വള്ളങ്ങളും എത്തി രക്ഷപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. കാട്ടിക്കുന്ന് തുരുത്തേൽ ഭാഗത്തുള്ള യുവതിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം പാണാവള്ളിയിലേക്ക് മടങ്ങുകയായിരുന്ന മരിച്ച യുവതിയുടെ ഭർത്താവിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും സഞ്ചരിച്ച യമഹാ എൻജിൻ ഘടിപ്പിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റിലും തിരയിലും അടിയുലഞ്ഞ് വള്ളം ഒരു വശത്തേക്ക് മറിഞ്ഞത്. കാണാതായ കണ്ണൻ ഉൾപ്പടെ 23 പേരാണ് വള്ളത്തിൽ സംഭവ സമയത്ത് ഉണ്ടായിരുന്നത്. മറ്റുള്ളവർ അപകടത്തിൽപ്പെട്ട വള്ളത്തിലും അപകടം കണ്ട് എത്തിയ മറ്റൊരു വള്ളത്തിലും പിടിച്ച് കിടക്കുകയായിരുന്നു. തുടർന്ന് സ്ത്രീകൾ ഉൾപ്പടെയുള്ളവരുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാരും മറ്റ് വള്ളങ്ങളും എത്തിയാണ് ഇവരെ രക്ഷിച്ചത്. വള്ളം മറിഞ്ഞതിനെ തുടർന്ന് കരയിലേക്ക് നീന്തിയ കണ്ണൻ ഇതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്സും, ഫയർ ഫോഴ്സിൻ്റെ റെസ്കൂ ബോട്ടുകളും, സ്കൂബാ ടീം അംഗങ്ങളും വൈക്കം പോലീസും ചേർന്ന്  തിങ്കളാഴ്ച രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടേത്താനായിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ വൈക്കം തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും ഫയർഫോഴ്സിൻ്റെ സ്കൂബ ടീം അംഗങ്ങൾ ,30 ഓളം എൻ ഡി ആർ എഫ്, ഈരാറ്റുപേട്ടയിൽ നിന്ന് ഷഹനാസിൻ്റെ നേതൃത്വത്തിൽ എത്തിയ നന്മക്കൂട്ടത്തിലെ പത്താംഗങ്ങൾ അടങ്ങുന്ന മുങ്ങൽ സംഘം തുടങ്ങിയവർ ചേർന്ന് തിരച്ചിൽ നടത്തിയത്. വൈകിട്ട് 7 വരെ തിരച്ചിൽ നടത്തിയെങ്കിലും കാണാതായ സുമേഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

പാലാക്കരി ഫിഷ് ഫാമിന് സമീപത്ത് നിന്നും തിരച്ചിൽ ആരംഭിച്ച് പെരുമ്പളം ഭാഗത്തേക്കും ഉൾപ്പടെ തിരച്ചിൽ നടത്തി. ഏറ്റവും ഇറക്കവും ശക്തമായ അടിയൊഴുക്കും ഉള്ളതിനാൽ തിരച്ചിലും ഏറെ ദുഷ്ക്കരമായിരുന്നു. 

കായലിൽ ശക്തമായ അടിയോഴുക്ക് ഉള്ളതിനാൽ ശരീരം കടലിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു. അതെ സമയം അപകടത്തിൽ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചെങ്കിലും പിന്നീട് ശ്വാസതടസ്സവും ശാരീരിക അസ്വാസ്യവും ഉണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാണാവള്ളി സ്വദേശികളായ വല്ലി (57), ബിന്ദു (51) എന്നിവർ സുഖം പ്രാപിച്ചതിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങി. എറണാകുളം ജില്ലയിൽ പനങ്ങാട് കായലിൽ ഒരു മൃതദേഹം പൊങ്ങിയതായി അഭ്യൂഹം പരന്നതോടെ തിരച്ചിൽ സംഘം രാത്രിയോടെ അങ്ങോട് പോയെങ്കിലും തെറ്റായ വിവരമായതിനാൽ തിരികെ മടങ്ങി.

Follow us on :

More in Related News