Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂവാറ്റുപുഴ ആറിലേക്ക് മാലിന്യം തളളി, മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നഗരസഭ നടപടി സ്വീകരിച്ചു.

19 Oct 2024 18:55 IST

Antony Ashan

Share News :

മൂവാറ്റുപുഴ: പട്ടാപകല്‍ മൂവാറ്റുപുഴ ആറിലേക്ക് മാലിന്യം തളളിയ മൂന്ന് ഹോട്ടലുകള്‍ക്ക് എതിരെ നഗരസഭ അധികൃതര്‍ നടപടി സ്വീകരിച്ചു. എവറസ്റ്റ് ജങ്ഷനില്‍ അതിഥി തൊഴിലാളികളുടെ ഉടമസ്ഥതയിലുളള ഹോട്ടലുകളില്‍ നിന്നാണ് ചാക്കില്‍ ശേഖരിച്ച മാലിന്യങ്ങള്‍ കച്ചേരിത്താഴം പാലത്തില്‍ നിന്ന് പുഴയിലേക്ക് തളളിയത്. സംഭവം സമീപത്തുളള നഗരസഭ ഓഫീസിലുണ്ടായവരുടെ ശ്രദ്ധയില്‍ പെട്ടതോടെ വിവരം മൂവാറ്റുപുഴ പോലീസില്‍ അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് സംഘം മാലിന്യം തളളിയ മൂന്ന് അതിഥി തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എവറസ്റ്റ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലെ മാലിന്യമാണന്ന് കണ്ടെത്തിയത്. ആക്രി പെറുക്കി ജീവിക്കുന്ന മൂന്ന് പേര്‍ക്ക് എവിടെങ്കിലും തളളാന്‍ നിര്‍ദേശം നല്‍കി ഹോട്ടല്‍ ഉടമകളാണ് മാലിന്യം കൈമാറിയത്. ഇവരാകട്ടെ അത് പുഴയില്‍ തളളി. സംഭവത്തെ തുടര്‍ന്ന് ഈ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച് വന്നിരുന്ന ഒരു ഹോട്ടല്‍ അടച്ച് പൂട്ടി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച് വന്ന രണ്ട് ഹോട്ടലുകള്‍ക്ക് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. ഓരോ ഹോട്ടലില്‍ നിന്നും 5000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു.

മാലിന്യമുക്ത നവ കേരളം പദ്ധതി പ്രകാരം നഗരത്തില്‍ കഴിഞ്ഞ ആഴ്ച ജന പങ്കാളിത്തതോടെ ശുചീകരണം സംഘടിപ്പിച്ചിരുന്നു. പുഴയിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും റോഡ് വക്കുകളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതരുടെ മുന്നറിയിപ്പ് നില നില്‍ക്കെയാണ് ആളുകള്‍ നോക്കി നില്‍ക്കെ മാലിന്യം പുഴയില്‍ തളളിയത്. ഈ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അറിയിച്ചു.


Follow us on :

More in Related News