Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴ പൂച്ചപ്രയില്‍ ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍

14 Oct 2024 11:15 IST

- ജേർണലിസ്റ്റ്

Share News :

തൊടുപുഴ: മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. പൂച്ചപ്ര വാളിയംപ്ലാക്കല്‍ കൃഷ്ണന്‍ എന്ന് വിളിക്കുന്ന ബാലനെ (48) കൊലപ്പെടുത്തിയ കേസിൽ

ബാലന്റെ ബന്ധുവായ വാളിയംപ്ലാക്കല്‍ ജയനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുളമാവിന് സമീപം വനപ്രദേശമായ വലിയമാവ് പ്രദേശത്ത് നിന്നാണ് തിങ്കളാഴ്ച രാവിലെ പ്രതിയെ പോലീസ് പിടികൂടുന്നത്. ഇരുവരും ആദിവാസിവിഭാഗത്തിലെ ഊരാളി സമുദായത്തില്‍പ്പെട്ടവരാണ്. പൂച്ചപ്ര സ്‌കൂളിന് സമീപത്ത് വച്ച് ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കൊലപാതകം നടന്നത്. ബാലനും ജയനും ഉള്‍പ്പെടെ നാലംഗ സംഘം പകല്‍ സമയം മുതല്‍ മദ്യപാനവുമായി പ്രദേശം കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്നു. ഏതാനും സമയം കഴിഞ്ഞ് സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും സ്ഥലത്ത് നിന്നും പോയി. ഇതിന് ശേഷം ബാലനും ജയനും ഒരുമിച്ച് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കത്തിക്കുത്ത് ഉണ്ടാകുകയുമായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബാലന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഉടന്‍ തന്നെ ഗ്രാമപഞ്ചായത്തംഗം പോള്‍ സെബാസ്റ്റിയന്‍ (സോമി) ഇടപെട്ട് ആംബുലന്‍സ് വിളിച്ച് വരുത്തി പരിക്കേറ്റ ബാലനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലന്റെ നെഞ്ചിനും കഴുത്തിനും ഉള്‍പ്പെടെ നിരവധി കുത്തേറ്റിരുന്നു. സംഭവത്തിന് ശേഷം പ്രതിയായ ജയന്‍ ഇരുളിന്റെ മറവില്‍ സമീപത്തെ മലയുടെ മുകളിലേക്ക് രക്ഷപെട്ടു. വിവരമറിഞ്ഞെത്തിയ കാഞ്ഞാര്‍ പോലീസ് നാട്ടുകാരെ കൂട്ടി രാത്രി തന്നെ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. നിരവധി കേസുകളിലെ പ്രതിയാണ് ജയനെന്ന് പോലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബാലന്റെ കാലില്‍ ജയന്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആഴ്ചകളോളം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരുന്ന ശേഷമാണ് ബാലന്‍ രക്ഷപെട്ടത്. ജയനെ കണ്ടത്തുന്നതിനായി  കോഴിപ്പിള്ളി, വലിയമാവ്, കുളമാവ് പ്രദേശങ്ങളിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തുള്‍പ്പെടെ പോലീസ് നായയെ എത്തിച്ചും പരിശോധന നടത്തിയിരുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് 15 കിലോ മീറ്ററോളം അകലെ നിന്നാണ് പ്രതി പിടിയിലാകുന്നത്. രണ്ട് ദിവസം പ്രതി വനത്തിനുള്ളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 


Follow us on :

More in Related News