30 Apr 2024 22:23 IST
Share News :
മസ്കറ്റ്: ഒമാനിൽ വിസാ തട്ടിപ്പു സംഘത്തിന്റെ കെണിയിൽ അകപ്പെട്ട ഒമ്പതു വയസുകാരനെയും മാതാവിനെയും സാമൂഹിക പ്രവർത്തകർ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഒരു വർഷത്തിലേറെയായി ഒമാനിൽ വ്യാജ റിക്രൂട്ട്‌മന്റ് ഏജന്റിന്റെ വലയിൽ അകപ്പെട്ട സ്ത്രീയുടെ നാട്ടിലുള്ള ഒമ്പതുവയസുകാരനായ മകനെ ആറു മാസം മുൻപായിരുന്നു പ്രലോഭനങ്ങൾ നൽകി ഒമാനിലെത്തിച്ചത്.
കുട്ടിയുടെ പിതാവ് ഖത്തറിൽ ടാക്സി ജീവനക്കാരനായിരുന്ന കൊല്ലം സ്വദേശിയാണ്. മകന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ മാസം ഒമാനിലെത്തി റുവി കെ.എം.സി.സിയുടെ സഹായം തേടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമാന്തരമായി വിസാ തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ വലയിലാണ് മാതാവും മകനുമെന്ന് മനസിലാക്കുകയും ചെയ്തിരുന്നു. പിതാവ് റോയൽ ഒമാൻ പോലീസിലും, കൊണ്ടോട്ടി പോലീസിലും പരാതി നൽകി. ശേഷം നാടകീയ രംഗങ്ങളിലൂടെ കുട്ടിയുടെ പാസ്പോർട്ട് കൊണ്ടോട്ടി പോലീസിന്റെ സഹായത്തോടെ നാട്ടിലുള്ള സംഘത്തിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. കുട്ടിയുടെ പാസ്പോട്ട് നൽകാമെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പണം ആവശ്യപ്പെട്ട തട്ടിപ്പു സംഘത്തിലെ പ്രതിയെ കരിപ്പൂർ എയർപോർട്ട് എസ്.ഐ. കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഈ സംഭവങ്ങൾക്ക് ശേഷം മാതാവിന്റെയും കുട്ടിയുടെയും യാത്രാരേഖകൾ എല്ലാം ശരിയാക്കി സുരക്ഷിതമായി നാട്ടിലേക്ക് കയറ്റി വിട്ടതായി റൂവി കെ.എം.സി.സി. അറിയിച്ചു. തട്ടിപ്പ് സംഘത്തിനെതിരെ റോയൽ ഒമാൻ പോലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയ ശേഷമാണ് ഇവർ ഒമാനിൽ നിന്നും പോയത്.
Follow us on :
Tags:
More in Related News
Please select your location.