Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനകീയ അദാലത്ത്. കുഞ്ഞിന്റെ ആരോഗ്യത്തിന് ഭീഷണി; മതില്‍ പൊക്കി കെട്ടിയാല്‍ മാത്രം പൊടിപ്പുമില്ലിന് പ്രവര്‍ത്തനാനുമതിയെന്ന് നിര്‍ദ്ദേശം

12 Jan 2025 19:34 IST

R mohandas

Share News :

ചാത്തന്നൂർ: ഹൃദ്രോഗിയായ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വീടിനു സമീപത്തെ പൊടിപ്പുമില്ലില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് പുനലൂര്‍ കല്ലുമല സ്വദേശി പുനലൂര്‍ താലൂക്ക് അദാലത്തിലെത്തി. വീടിന്റെ തെക്കുഭാഗത്തായാണ് മില്ല് ചെയ്യുന്നത്. ഈ മില്ല് ഇവിടെ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കുഞ്ഞിന്റെ ആരോഗ്യപ്രശ്‌നം അറിയിച്ചതാണ്. ഇപ്പോള്‍ മുളകും മല്ലിയും മറ്റു ധാന്യങ്ങളും ഒക്കെ പൊടിക്കുന്നത് മൂലം രോഗിയായ കുഞ്ഞിന് ഏറെ അസ്വസ്ഥതകള്‍ ഉണ്ടാകുന്നു. ഈ പൊടിപ്പ് മില്‍ യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പരാതിയില്‍ പറഞ്ഞു. അപേക്ഷ പരിഗണിച്ച മന്ത്രി ജെ ചിഞ്ചുറാണി 15 ദിവസത്തിനകം സ്ഥാപനത്തിന്റെ മതില്‍ പൊക്കി കെട്ടിയാല്‍ മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ മതിയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ പരിസരവാസികള്‍ക്ക് ശല്യവും ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധം സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് ഉടമകള്‍ക്ക് നോട്ടീസും നല്‍കി.


⭕ കുടിവെള്ള ബില്ലില്‍ അധിക തുക; പരിഹാരം നിര്‍ദ്ദേശിച്ച് മന്ത്രി


അധിക തുകയായി വന്ന കുടിവെള്ള ബില്ല് ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഏരൂര്‍ സ്വദേശിനി പുനലൂര്‍ താലൂക്ക് തല അദാലത്തിന് എത്തിയത്. ഏരൂര്‍ - പനയം റോഡ് ടാറിങ് നടക്കുന്ന സമയത്ത് ഇവര്‍ക്ക് കുടിവെള്ള വിതരണം നടത്തിയിരുന്നില്ല. ഈ കാലയളവില്‍ കുറച്ചു വെള്ളം മാത്രമേ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ. എന്നിട്ടും 6472 രൂപയുടെ ബില്ല് തുക വന്നെന്നാണ് പരാതി. ഇത്രയും തുക അടയ്ക്കാനുള്ള സാമ്പത്തിക സാഹചര്യമില്ലാത്തതിനാല്‍ കുടിവെള്ള കണക്ഷന്‍ നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ബില്ലില്‍ തീര്‍പ്പ് കല്‍പ്പിച്ച് കുടിവെള്ള കണക്ഷന്‍ പുനസ്ഥാപിക്കണം എന്നാണ് ഇവരുടെ ആവശ്യം. അപേക്ഷ പരിഗണിച്ച മന്ത്രി ജെ ചിഞ്ചുറാണി ജനുവരി 18 ന് നടക്കുന്ന ആര്‍. ആര്‍ അദാലത്തില്‍ തുക കുറച്ചു നല്‍കാനും തവണ വ്യവസ്ഥകളാക്കി തുക അടയ്ക്കാന്‍ സംവിധാനമൊരുക്കാനും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.


⭕ നിര്‍മാണത്തിനിടെ മഴയില്‍ വീടിന്റെ അടിത്തറ തകര്‍ന്നു; സഹായം തേടി വയോധിക അദാലത്തില്‍


പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍ അനുവദിച്ച തുകകൊണ്ട് വീട് നിര്‍മിക്കുന്നതിനിടെ കനത്ത മഴയില്‍ അടിത്തറ തകര്‍ന്ന് മണ്ണടക്കം ഒലിച്ചു പോയെന്നും പ്രവൃത്തി മുടങ്ങിയതിനാല്‍ ബാധ്യതകളില്‍ നിന്ന് ഒഴിവാക്കണമെന്നുമുള്ള അഭ്യര്‍ഥനയുമായി 70കാരി അദാലത്തില്‍.

2019ല്‍ പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍ ഒന്നാം ഗഡുവായി അനുവദിച്ച 40,000 രൂപ ഉപയോഗിച്ചാണ് മൂന്നര സെന്റ് ഭൂമിയില്‍ വീടിന്റെ പ്രവൃത്തി തുടങ്ങിയത്. എന്നാല്‍, കനത്ത മഴയില്‍ അടിത്തറ തകരുകയും കല്ലും മണ്ണും സമീപ വീട്ടില്‍ പതിക്കുകയും ചെയ്തു. നിര്‍മാണ പുരോഗതി അറിയിക്കാത്തതിനാല്‍ അനുവദിച്ച തുക തിരിച്ചടക്കാന്‍ നഗരസഭ അറിയിപ്പ് നല്‍കി. ഇതോടെ, വീട് നിര്‍മാണം മുടങ്ങിയെന്നും വിധവയായ തനിക്ക് തുക തിരിച്ചടക്കാന്‍ നിവൃത്തിയില്ലെന്നും ഹൃദയരോഗം ബാധിച്ചതിനാല്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ലെന്നും ബന്ധുവീട്ടിലാണ് താമസമെന്നും അവര്‍ മന്ത്രിയെ അറിയിച്ചു. നല്‍കി. സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ടതാണെന്നും സ്റ്റേറ്റ് മിഷനില്‍ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു നഗരസഭ അധികൃതരുടെ മറുപടി. തുക തിരിച്ചടക്കുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് അദാലത്തിനെത്തി മന്ത്രി കെ.എന്‍ ബാലഗോപാലിനോട് അഭ്യര്‍ത്ഥിച്ചു. ഇതോടെ അപേക്ഷ പരിശോധിച്ച് ബാധ്യത ഒഴിവാക്കുന്നത് പരിഗണിക്കാന്‍ മന്ത്രി എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി.

Follow us on :

More in Related News