Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തബാധിതർക്ക് കൃഷിഭൂമി നൽകാനാവില്ലെന്ന് മുഖ്യമന്ത്രി; വീട് നിർമ്മാണത്തിന് 30 ലക്ഷം അധികമെന്ന് സതീശൻ

23 Jan 2025 11:16 IST

Shafeek cn

Share News :

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 712 കോടി രൂപ ഇതുവരെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ചെന്നു മുഖ്യമന്ത്രി. ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. 2221 കോടി രൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലെന്നും ദുരന്തബാധിതര്‍ക്ക് കൃഷി ഭൂമി നല്‍കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വയനാട്ടില്‍ ടൗണ്‍ഷിപ്പ് നല്‍കാന്‍ ഭൂമി വിലയ്ക്ക് വാങ്ങുമെന്നും ഭാവിയില്‍ ഒരു നിലകൂടി നിര്‍മിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവിടെ വീടുകള്‍ നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ നല്‍കും. പുനരാധിവാസം പൂര്‍ത്തിയാക്കും വരെ വീടുകളുടെ വാടക സര്‍ക്കാര്‍ നല്‍കും. അതിനുള്ള പണം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സഹായം വൈകിയെന്നത് വസ്തുതയാണെന്നും എന്നാല്‍ സഹായം ലഭിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


എന്നാല്‍ പുനരധിവസം അനിശ്ചിതത്വത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ദുരന്തം കഴിഞ്ഞ് ആറ് മാസമായിട്ടും പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായം നല്‍കിയില്ല. സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്താണ് ഗുരുതരമായി പരുക്കേറ്റവരടക്കം ചികിത്സ നടത്തുന്നത്. വീട് നിര്‍മാണത്തിന് കണക്കാക്കിയ 30 ലക്ഷം രൂപ ഉയര്‍ന്ന നിരക്കാണെന്നും പല സ്‌പോണ്‍സര്‍മാറും പിന്‍വാങ്ങുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വീട് നിര്‍മാണത്തിന് 30 ലക്ഷം രൂപയെന്നത് പ്രാഥമിക കണക്കാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വീടുകള്‍ ഒരുമിച്ചു നിര്‍മിക്കുമ്പോള്‍ ചെലവ് കുറയും. അങ്ങനെ വരുമ്പോള്‍ ചെലവ് 20 ലക്ഷത്തിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദുരന്തത്തില്‍ സഹായം ചോദിച്ച് രാജ്യത്തെ എല്ലാ എംപിമാര്‍ക്കും കത്തയച്ചെന്നും ഒരു കോടി രൂപ വീതമാണ് എല്ലാവരോടും ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Follow us on :

More in Related News