26 May 2024 22:09 IST
Share News :
സഹോദരിമാരുടെ മക്കൾ ചാലക്കുടിയാറിൽ മുങ്ങി മരിച്ചു
പറവൂർ: സഹോദരിമാരുടെ മക്കൾ ചാലക്കുടിയാറിൽ മുങ്ങി മരിച്ചു. പുത്തൻവേലിക്കര കോഴിത്തുരുത്ത് പാലത്തിന് സമീപം ചാലക്കുടിയാറിൻ്റെ കൈത്തോട്ടിൽ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം.
പുത്തൻവേലിക്കര കുറ്റിക്കാട്ടുപറമ്പിൽ രാഹുലൻ്റേയും ഇളന്തിക്കര ഹൈസ്കൂളിലെ അധ്യാപിക റീജയുടെയും മകൾ മേഘ (23), റീജയുടെ സഹോദരി ബിൽജയുടെയും കൊടകര വെമ്പനാട്ട് വിനോദിൻ്റെയും മകൾ ജ്വാലലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. പിറന്നാൾ ദിനത്തിൻ്റെ പിറ്റേന്നാണ് ജ്വാലലക്ഷ്‌മിയുടെ മരണം. മേഘയുടെ സഹോദരി നേഹ ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ചികിത്സയിലുള്ള നേഹ അപകടനില തരണം ചെയ്‌തു. മൂന്ന് പേർക്കും നീന്തൽ വശമില്ലായിരുന്നു. ബന്ധുക്കളായ രണ്ട് കുട്ടികൾ കൂടി ഇവർക്കൊപ്പം പുഴയിലിറങ്ങിയെങ്കിലും ആഴമേറിയ ഭാഗത്തേക്ക് പോകാതിരുന്നതിനാൽ അപകടത്തിൽപ്പെട്ടില്ല.
നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും സ്‌കൂബ ടീമിന്റെയും നേതൃത്വത്തിൽ ഒരു മണിക്കൂറിലേറെ തിരച്ചിൽ നടത്തിയ ശേഷമാണ് ജ്വാലലക്ഷ്‌മിയെ കണ്ടെത്തിയത്. ചാലാക്ക മെഡിക്കൽ കോളജിലെത്തിച്ചു വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അൽപസമയം കഴിഞ്ഞാണ് മേഘയുടെ മൃതദേഹം കിട്ടിയത്. മേഘ ഇടപ്പള്ളി ക്യാംപെയ്ൻ സ്കൂളിൽ ലൈബ്രേറിയനും ജ്വാലലക്ഷ്‌മി പേരാമ്പ്ര സെൻ്റ് ലിയോബ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്. മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.
ജ്വാലലക്ഷ്മിയുടെ മൃതദേഹം ഇന്നലെ രാത്രി കൊടകരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: ജാനകി ലക്ഷ്മി. മാൾട്ടയിൽ ജോലി ചെയ്യുന്ന മേഘയുടെ സഹോദരി രേഷ്‌മ എത്തിയശേഷം മേഘയുടെ സംസ്‌കാരം നടത്തും.
Follow us on :
Tags:
More in Related News
Please select your location.