Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആപ്പാഞ്ചിറ മാന്നാറില്‍ മൂന്ന് സ്ഥാപനങ്ങളില്‍ മോഷണം: 36,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു

24 Sep 2024 19:55 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: ആപ്പാഞ്ചിറ മാന്നാറിലെ വ്യാപാര സ്ഥാപനങ്ങളിലും ജ്യോതിഷാലയത്തിലും എന്‍ട്രന്‍സ് പരിശീല കേന്ദ്രത്തിലും മോഷണം. മൂന്ന് സ്ഥാപനങ്ങളില്‍ നടന്ന മോഷണത്തില്‍ 36,000 രൂപയുടെ നഷ്ടമുണ്ടായതായി സ്ഥാപന ഉടമകള്‍ പറഞ്ഞു. കടുത്തുരുത്തി വിജയസദനത്തില്‍ എല്‍സിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലര്‍, തയ്യക്കട എന്നിവിടങ്ങളില്‍നിന്ന് 30000 രൂപയും, മാന്നാര്‍ സ്വദേശിയായ രാധാകൃഷ്ണന്റെ ബാലഭദ്ര ജ്യോതിഷാലയത്തില്‍നിന്ന് 6000 രൂപയുമാണ് നഷ്ടപ്പെട്ടത്. പൂഴിക്കോല്‍ കരിമാങ്കല്‍ സജിയുടെ ഉടമസ്ഥതയിലുള്ള നവോദയ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കവര്‍ന്നിട്ടുണ്ട്. ഇവിടുത്തെ അലമാരയും മേശയും കുത്തിത്തുറന്ന നിലയിലാണ്. ചൊവ്വാഴ്ച രാവിലെ ഉടമകള്‍ സ്ഥാപനം തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അരിഞ്ഞത്. ഉടന്‍ കടുത്തുരുത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കടുത്തുരുത്തി സി.ഐ. ടി.എസ്. റെനീഷ്, എസ്.ഐ. ശരണ്യ എസ്.ദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മാന്നാര്‍ കല്ലറക്കുന്നേല്‍ കാലായില്‍ ജോമോന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി 12.30-നുശേഷമാണ് മോഷണം നടന്നിരിക്കുന്നത്. പുലര്‍ച്ചെ 1.52 വരെയുള്ള സമയത്ത് മോഷ്ടാവ് ഇതുവഴി നടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മാന്നാര്‍ പള്ളിയിലേക്കുള്ള റോഡിലൂടെ മുന്നോട്ടുപോയ മോഷ്ടാവ് റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്തതിനുശേഷം കാല്‍നടയായി ഇവിടെയെത്തിയാണ് മോഷണം നടത്തിയതെന്നും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. പാന്റ്‌സും ഷര്‍ട്ടും തൊപ്പിയും ധരിച്ച യുവാവായ മോഷ്ടാവിന്റെ ചിത്രം സമീപത്തെ വീടിന്റെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കോട്ടയത്തുനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

Follow us on :

More in Related News