05 Sep 2024 19:37 IST
Share News :
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം തള്ളി സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വനീത് പറഞ്ഞു. 2023 ഡിസംബര്‍ 14ന് നടന്‍ ഉണ്ടായിരുന്നത് താന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15 ന് പുലര്‍ച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് കൂട്ടിച്ചേർത്തു.
എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതിന് ശേഷം ഫാര്‍മ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിന്‍ പോയത്. അതും കേരളത്തില്‍ തന്നെയായിരുന്നു- വിനീത് കൂട്ടിച്ചേര്‍ത്തു.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നല്‍കിയ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. ഊന്നുകല്‍ സ്വദേശിയാണ് പരാതിക്കാരി. ആരോപണം പുറത്ത് വന്നതിന് പിന്നാലെ നിവിന്‍ മാധ്യമങ്ങളുമായി കൂടികാഴ്ച നടത്തിയിരുന്നു. തനിക്കെതിരേയുള്ള ആരോപണം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പൊരുതുമെന്നുമാണ് നിവിന്‍ വ്യക്തമാക്കിയത്.
Follow us on :
Tags:
Please select your location.