Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രകൃതിദുരന്ത മുന്നറിയിപ്പ്; കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം വേണമെന്നു മുഖ്യമന്ത്രി

03 Aug 2024 19:03 IST

Preyesh kumar

Share News :

തിരുവനന്തപുരം: തീവ്ര മഴ പ്രവചനം മെച്ചപ്പെടുത്താൻ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പ്രളയം, ഉരുൾപൊട്ടൽ, കടൽക്ഷോഭം, ചുഴലിക്കാറ്റുകൾ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവർത്തനമാണ് സമീപകാലത്ത് ഉണ്ടാകുന്നതെന്നും കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന വിപത്തുകൾ സംബന്ധിച്ച മുന്നറിയിപ്പുകളുടെ രീതിയിൽ കാലഘട്ടത്തിനുസരിച്ചുള്ള മാറ്റം വരുത്താൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദുരന്തങ്ങളിൽ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുൻകൂട്ടി പ്രവചിക്കപ്പെടുന്നില്ല. പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും 

ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നുത്. എന്നാൽ പൊടുന്നനെ അതിതീവ്രമായ മഴ പെയ്യുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷൻ, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പുകൾ നൽകുന്നത്. ഈ മുന്നറിയിപ്പ് രീതിയിൽ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങൾ വരുത്തതുവാൻ എല്ലാവരും തയ്യാറാകേണ്ടതുണ്ട്.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാക്കുന്ന ദുരന്താഘാതങ്ങൾ ലഘൂകരിക്കാനും കൈകാര്യംചെയ്യാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോട്ടയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ആരംഭിച്ചത് ഈ മേഖലകളിൽ ഗവേഷണം നടത്തി സർക്കാരിന് നയപരമായ ഉപദേശങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ്.


വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ദുരന്തത്തിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ വേണ്ടതുണ്ട്.

തീവ്ര മഴയുടെ പ്രവചനം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിന് അനുസൃതമായ മോഡൽ പരാമീറ്റേഴ്സ് വികസിപ്പിക്കുന്നതിന് പഠനങ്ങൾ നടത്താൻ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തോട് ആവശ്യപ്പെടും. ഇത്തരം പഠനങ്ങളുടെ ഫലങ്ങളിലൂടെ  ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്കുള്ള വിപുലമായ പ്രവചന ഉപാധികൾ ലഭ്യമാക്കാനാണ്  ഉദ്ദേശിക്കുന്നത്.

കേരളത്തിന് പ്രത്യേകമായി ഇത്തരം പഠനങ്ങൾ നടത്തുന്നതിന് ആവശ്യമായ മാനവശേഷിയും സൗകര്യങ്ങളും ഈ കേന്ദ്രത്തിന് ലഭ്യമാക്കും. ഇങ്ങനെ ദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതോടൊപ്പം, 

ദുരന്താഘാതങ്ങൾ ലഘൂകരിക്കുന്നതിനായി മുൻകരുതലുകൾ തയ്യാറാക്കാനും കഴിയും. ആഘാതത്തിന്റെ വ്യാപ്തി കുറക്കുവാനും പൊതു സുരക്ഷയും പ്രകൃതി ദുരന്തങ്ങൾക്കെതിരായ പ്രതിരോധവും വർദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ള ഈ നടപടി അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Follow us on :

Tags:

More in Related News