06 Oct 2024 21:14 IST
Share News :
മഞ്ചേരി: പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയെന്ന് പി.വി.അൻവർ എം.എൽ.എ. മഞ്ചേരിയിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ നയവിശദീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മും ബി.ജെ.പിയുമായുള്ള വോട്ടുകച്ചവടത്തിന് നേതൃത്വം നൽകിയത് എ.ഡി.ജി.പി അജിത്കുമാറാണെന്നും അൻവർ ആരോപിച്ചു.
"ഇനിയും തിരഞ്ഞെടുപ്പ് വരുന്നുണ്ട്. പാലക്കാടും ചേലക്കരയും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പാവം കോൺഗ്രസ് പെടാൻ പോവുകയാണ്. പാലക്കാട് ബി.ജെ.പിക്ക് കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു. അതിന്റെ അലയൊലികൾ അവിടെ ആരംഭിച്ചുകഴിഞ്ഞു. ചേലക്കരയിൽ ബി.ജെ.പിക്ക് സി.പി.എം വോട്ട് ചെയ്യും. കൃത്യമായ പ്ലാനിങ്ങാണത്. എ.ഡി.ജി.പി അജിത്കുമാറാണ് നേതൃത്വം കൊടുത്തത്. പാർലമെന്റിൽ ഒരു സീറ്റ്, നിയമസഭയിൽ ഒരു സീറ്റ്. അത് അങ്ങേരങ്ങ് ഹോൾസെയിലായി ഏറ്റെടുത്തിരിക്കുകയാണ്." അന്‍വര്‍ ആരോപിച്ചു.
ഇതാണ് കേരളത്തിലെ രാഷ്ട്രീയചിത്രം. ഇതാണ് താൻ പറയുന്ന നെക്സസ്. ഈ രാഷ്ട്രീയ നെക്സസ് തുടർന്നാൽ എന്ത് നീതിയാണ് കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്? നമ്മളൊക്കെ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണീ നെക്സസിന്റെ വലിപ്പം. ഇതിൽ എല്ലാ പാർട്ടികളുടേയും ഉന്നതരായ നേതാക്കന്മാരുടെയും വിഭാഗങ്ങളുണ്ടെന്നും അൻവർ ആരോപിച്ചു.
ഡി.എം.കെ എന്നത് രാഷ്ട്രീയപ്പാർട്ടിയല്ല. ഒരു സാമൂഹിക മുന്നേറ്റമായി സമൂഹത്തിൽ അനീതിക്കും അക്രമത്തിനുമെതിരെ ഈ നാട്ടിലെ നിഷ്കളങ്കരായ മനുഷ്യരെ അണിനിരത്തിക്കൊണ്ടുള്ള നിയമപരമായ ജനകീയ മുന്നേറ്റമാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള ഉദ്ദേശിക്കുന്നതെന്നും പി.വി.അൻവർ കൂട്ടിച്ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.