Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ; തലയോലപ്പറമ്പിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.

30 May 2025 16:30 IST

santhosh sharma.v

Share News :

വൈക്കം: തുടർച്ചയായി പെയ്യുന്ന മഴയും മൂവാറ്റുപുഴയാറ്റിലെ ജല നിരപ്പ് ക്രമാതീതമായും ഉയർന്നതിനെ തുടർന്ന് തലയോലപ്പറമ്പ് പഞ്ചായത്തിലെ കോരിക്കൽ, പഴമ്പെട്ടി, തേവലക്കാട് പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും ഉൾപ്രദേശത്തെ റോഡുകളിലും വെള്ളം കയറിയതോടെ ചില പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലായി. വീടുകളിൽ വെള്ളം കയറിയ മൂന്ന് കുടുംബങ്ങളെ തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇതിൽ ഒരു കിടപ്പ് രോഗിയെ തലയോലപ്പറമ്പ് ആശുപത്രിയിലേക്ക് മാറ്റിപ്പാർപ്പിച്ചു.നാല് പുരുഷൻമാരും മൂന്ന് സ്ത്രീകളുമാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്. വൈകുന്നേരത്തോടെ വീണ്ടും ജലനിരപ്പ് ഉയർന്നാൽ കൂടുതൽ പേർ ക്യാമ്പുകളിലേത്തും.മൂവാറ്റുപുഴയാറിന്റെ കൈവഴികൾ വിവിധ സ്‌ഥലങ്ങളിൽ കരകവിഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിലായി 250ൽ അധികം വീടിനുള്ളിൽ വെള്ളം കയറി. നൂറ്കണക്കിന് വീടുകൾ വെള്ളത്തിലാണ്. വീടുകളിൽ വെള്ളം കയറിയതോടെ ഉദയനാപുരം പഞ്ചായത്തിൽ വ്യാഴാഴ്ച രാത്രിയോടെ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിരുന്നു.വല്ലകം സെൻ്റ് മേരീസ് സ്കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്. മഴ ശക്തമായി തുടരുകയും കിഴക്കൻ വെള്ളത്തിൻ്റെ വരവ് ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ കുടുംബങ്ങളെ ക്യാമ്പിലെത്തിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. മറവൻതുരുത്ത്, തലയോലപ്പറമ്പ് , വെള്ളൂർ, ചെമ്പ് പ്രദേശത്തും നിരവധി വീടുകളിൽ വെള്ളം കയറി ദുരിതത്തിലാണ്. ചില കുടുംബങ്ങൾ വീടുകളിൽ വെള്ളം കയറിയതോടെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. വീടുകളിൽ വെള്ളം കയറിയെങ്കിലും പലരും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ വിമുഖത കാട്ടുന്നതിനാലാണ് പല സ്ഥലങ്ങളിലും ക്യാമ്പ് തുടങ്ങാൻ കഴിയാത്തത്. അതേ സമയം ഏതു നിമിഷവും ക്യാമ്പുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ സജീകരണങ്ങളും ഒരുക്കിയതായി അധികൃതർ പറഞ്ഞു.

Follow us on :

More in Related News