12 Jun 2024 18:10 IST
Share News :
മലപ്പുറം: രണ്ടാം ഘട്ട അലോട്ട്മെൻ്റിന് ശേഷവും സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. മലബാർ വിദ്യാഭ്യാസ വിവേചനത്തിൻ്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദയെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ പറഞ്ഞു. സർക്കാർ സ്പോൺസേർഡ് വ്യവസ്ഥാപിത കൊലപാതകമാണിത്. നാളിതു വരെയുള്ള മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങൾക്ക് വർഗീയ ചാപ്പ നൽകിയവരും അതിനെ പൈശാചിക വൽക്കരിച്ചവരും ഹാദി റുഷ്‌ദയുടെ വ്യവസ്ഥാപിത കൊലപാതകത്തിന്റെ കൂട്ടുപ്രതികൾ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലബാറിൽ ആയിരക്കണക്കിന് സീറ്റുകൾ ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ നടത്തിയ അതേ ദിവസമാണ് മലപ്പുറത്ത് രണ്ടാം ഘട്ട അലോട്ട്മെൻ്റിലും സീറ്റ് ലഭിക്കാതെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുണ്ടാകുന്നത് എന്നത് ഗൗരവകരമാണ്.
സീറ്റുകിട്ടാത്തതുകൊണ്ടല്ല ആത്മഹത്യ എന്ന സർക്കാർ സംവിധാനങ്ങളും പാർട്ടി സംവിധാനവും ഉപയോഗിച്ചുള്ള വ്യാജ പ്രചരണം വിജയിക്കില്ല. ഹാദി റുഷ്ദ വിഷയത്തിൽ നീതി ലഭ്യമാകും വരെ ശക്തമായ പ്രതിഷേധങ്ങൾ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാർ ജില്ലകളിൽ ഇന്നും നാളെയുമായി ദേശീയപാത ഉപരോധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും കെ.എം ഷെഫ്റിൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.