13 Oct 2024 12:29 IST
Share News :
തൊടുപുഴ: പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളിൽ ഇഴ ജന്തുക്കൾ കയറി കൂടുന്നത് പതിവാകുന്നു. തൊടുപുഴ മേഖലയിൽ അടുത്തിടെ രണ്ട് സംഭവങ്ങൾ ആണ് ഉണ്ടായത്.
തൊടുപുഴ ഒളമറ്റത്ത് സ്കൂട്ടറിന്റെ ഉള്ളിൽ കയറിയ പാമ്പിനെ കഴിഞ്ഞ ദിവസം
തൊടുപുഴ ഫയർഫോഴ്സ് പിടികൂടിയിരുന്നു.
ശനിയാഴ്ച വൈകിട്ട് നാലേകാലിന് ആയിരുന്നു സംഭവം. ഇടവെട്ടി സ്വദേശിനിയായ തണ്ണിക്കാട്ട് ശ്രീലക്ഷ്മി സ്കൂട്ടർ ഓടിക്കുന്ന സമയത്താണ് പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞ് പോകുന്ന സമയത്ത് ആയിരുന്നു സംഭവം ഉണ്ടായത്. പാമ്പ് ദേഹത്ത് കൂടി ഇഴഞ്ഞെങ്കിലും കടിയേറ്റില്ല. ഉടൻ തന്നെ വാഹനം നിർത്തി സമീപവാസികളെ വിളിച്ചുകൂട്ടി. വാഹനം പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ തന്നെ സഹായത്തിനായി ഫയർഫോഴ്സിനെ വിളിച്ചറിയിച്ചു. ഉടൻതന്നെ സ്ഥലത്തെത്തിയ സേനാംഗങ്ങൾ ടൂൾസ് ഉപയോഗിച്ച് സ്കൂട്ടർ ഭാഗങ്ങൾ അഴിച്ചു മാറ്റുകയും പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് ഹെഡ് ലൈറ്റിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പിനെ സ്വതന്ത്രമാക്കുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറിലധികം സമയം പ്രയത്നിച്ചാണ് പാമ്പിനെ കണ്ടെത്തിയത്. സ്കൂട്ടർ പാർക്ക് ചെയ്ത സമയത്ത് എപ്പോഴെങ്കിലും പാമ്പ് കയറിയെന്നാണ് അനുമാനിക്കുന്നത്. ഏതാനം മാസം മുൻപ് കരിങ്കുന്നത്ത് സ്കൂട്ടറിൽ കയറ്റിയ പാമ്പ് യുവാവിനെ കടിച്ചിരുന്നു. തക്ക സമയത്ത് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് മൂലം ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. കാട് മൂടി കിടക്കുന്ന ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതർ പറയുന്നു.
Follow us on :
Please select your location.