14 Jun 2024 01:38 IST
Share News :
ഫ്രഞ്ച് ഓപ്പൺ ടെന്നിസിന് തിരശ്ശീല വീണതോടെ ഒരു കാര്യം ഉറപ്പിക്കാം ;ടെന്നിസിൽ ഒരു പുതുതലമുറയുടെ കാലം പിറവിയെടുക്കുന്നു എന്ന്. രണ്ട് ദശകത്തോളം ടെന്നീസ് ലോകം അടക്കി വാണ ഫെഡറർ -നഡാൽ -ദ്യോക്കോ യുഗം പതുക്കെ അസ്തമിക്കുന്നിടത്ത് കാർലോസ് അൽക്കാരസ്, യാനിക് സിന്നർ പോലോത്തെ പുതുരക്തങ്ങൾ കടന്നു വരുന്നതിനെ ടെന്നീസ് ലോകം പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്.
സ്പെയിനിന്റെ കാർലോസ് അൽക്കാരസ് ആണ് ഇത്തവണ റോളണ്ട് ഗാരോയിലെ കളിമൺ കോർട്ടിൽ വിജയക്കൊടി പാറിച്ചത്. ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിനെ അതിശക്തമായ പോരാട്ടത്തിൽ കീഴടക്കിക്കൊണ്ട് സ്പാനിഷ് താരം കടന്നു കയറിയത് ഒരു പുതു സന്ദേശവാഹകനായാണ്. ഇതിന്റെ ആദ്യ മാറ്റൊലി കഴിഞ്ഞു പോയ ഓസ്ട്രേലിയൻ ഓപ്പണിലും നാം കണ്ടതാണ്. ഇറ്റലിയുടെ യാനിക് സിന്നറാണ് അന്ന് മെൽബണിൽ ഗ്രാൻഡ്സ്‌ലാം ഉയർത്തിയത്. ഇവരുടെ കിരീടവിജയങ്ങളെയൊന്നും ഒറ്റപ്പെട്ട മുന്നേറ്റമായി കാണരുത്. റോജർ ഫെഡററും പിന്നീട് റാഫേൽ നഡാലും ടെന്നീസ് കളത്തിൽ അജയ്യത സൃഷ്ടിക്കുന്ന വേളയിലാണ് നൊവാക് ദ്യോക്കൊവിച് ഉയർന്നു വരുന്നതും 24 മിന്നും സ്‌ലാം വിജയങ്ങളിലൂടെ ലോകത്തെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്‌ലാം അവകാശിയായി മാറുന്നതും. ഇന്ന്, കരിയറിന്റെ അന്ത്യത്തിൽ നിൽക്കുന്ന ദ്യോക്കോയുടെ തിരിച്ചു വരവിനെ പഴുതടക്കാൻ കെൽപ്പുള്ളവരായി അൽക്കാരസും സിന്നറും വളർന്നു കഴിഞ്ഞു. ഇവർക്കൊപ്പം സ്വരേവ്, റഷ്യയുടെ ഡാനിൽ മെദ് വദേവ് എല്ലാം ടെന്നീസ് ചരിത്രത്തിലെ പുതു അദ്ധ്യായങ്ങൾ തീർക്കാൻ നിയോഗിക്കപ്പെട്ടവരാണ്. അതിന്റെ അലയൊലികളിലൊന്നാണ് യാനിക് സിന്നറിന്റെ ഒന്നാം റാങ്കും ഇവരുടെ വിജയങ്ങളും.
കാർലോസ് അൽക്കാരസ് എന്ന പോരാളി ഈ ഗണത്തിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. അടുത്ത ഓസ്ട്രേലിയൻ ഓപ്പൺ കൂടി തന്റെ ഷോകേസിൽ എത്തിച്ചാൽ കരിയർ സ്‌ലാം നേടുന്ന കളിക്കാരനായി സ്പാനിഷ് താരത്തിന് പുതിയ ഉയരം കീഴടക്കാം. മുൻപ്,വിംബിൾഡൺ, യു എസ് ഓപ്പൺ എന്നിവ കരസ്ഥമാക്കിയ അൽക്കാരസ് ഇപ്പോൾ ഫ്രഞ്ച് ഓപ്പൺ കൂടി നേടിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ ഈ പുതുരക്തങ്ങളിൽ ഇനിയുള്ള നാളുകൾ ആരുടേതെന്ന് അറിയാൻ മൂന്ന് കോർട്ടുകളിലെയും (ഗ്രാസ്, ഹാർഡ്, ക്ളേ )മികവുറ്റ പ്രകടനങ്ങൾ നോക്കിക്കണ്ടാൽ മതിയാകും.
വനിതാ വിഭാഗം ഫ്രഞ്ച് ഓപ്പൺ നേടിയ ഇഗാ സ്വിയാടെക്കും ഇക്കൂട്ടത്തിലെ പുതു ചാമ്പ്യനാണ്. ഇവർക്ക് വെല്ലുവിളി തീർത്ത് കോകോ ഗാഫിനെ പോലുള്ള താരങ്ങളും ഉയർന്നു വന്നിട്ടുണ്ട്.
✍️സൈഫുദ്ദിൻ റോക്കി
Follow us on :
Tags:
Please select your location.