Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 22:21 IST
Share News :
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞ് വീണതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുരുങ്ങി ദാരുണാന്ത്യം സംഭവിച്ച തലയോലപ്പറമ്പ് ഉമ്മാകുന്ന് മേൽപ്പോത്ത്കുന്നേൽ ബിന്ദുവിൻ്റെ വീട്ടിൽ മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബിന്ദുവിൻ്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം വൈകിട്ടാണ് മന്ത്രി എത്തിയത്. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ എന്നിവരും മന്ത്രിയോടൊപ്പം എത്തിയിരുന്നു. കുടുംബത്തെ സർക്കാർ ചേർത്തു നിർത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയെയും മക്കളെയും ആശ്വസിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിയുടെ തുടർ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്ത് നടത്തുമെന്നും അടുത്ത ദിവസം തന്നെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ബിന്ദുവിൻ്റെ മകൻ നവനീതിന് മെഡിക്കൽ കോളജിൽതന്നെ താൽക്കാലികമായി ജോലി നൽകുന്ന കാര്യം ആശുപത്രി വികസന സമിതി ചേർന്ന് തീരുമാനിക്കുമെന്നും
സ്ഥിരമായി ജോലി നൽകുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്നും അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു.
സംസ്കാരച്ചടങ്ങുകൾക്കുള്ള ചെലവെന്ന നിലയിൽ ആദ്യ സഹായമായി ആശുപത്രി വികസന സമിതിയിൽ നിന്നുള്ള അര ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്മിക്ക് കൈമാറി. കൂടുതൽ സഹായധനം നൽകുന്ന കാര്യം 11 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അര മണിക്കൂറോളം വീട്ടുകാരുമൊത്ത് സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
Follow us on :
Tags:
More in Related News
Please select your location.