29 Apr 2024 15:05 IST
Share News :
തിരുവനന്തപുരം: തലസ്ഥാനത്ത് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരിക്കുന്നത്. പ്ലാമൂട് - പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്.
സൈഡ് തരാത്തതിനെ ചൊല്ലിയല്ല തര്‍ക്കമുണ്ടായതെന്നും ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതെന്നുമാണ് ആര്യ രാജേന്ദ്രന്‍റെ വിശദീകരണം. കെഎസ്ആര്‍ടിസി ബസ് തങ്ങള്‍ സഞ്ചരിച്ച കാറില്‍ തട്ടുമെന്ന നിലയില്‍ കടന്നുപോയി, ഇതിന് പിന്നാലെ താനും സഹോദരന്‍റെ ഭാര്യയും പിറകിലെ ഗ്ലാസിലൂടെ തിരിഞ്ഞുനോക്കിയപ്പോള്‍ ഡ്രൈവര്‍ ലൈംഗിക ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നുവെന്നാണ് മേയര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്
Follow us on :
Tags:
More in Related News
Please select your location.