Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ തൊടുപുഴ സോര്‍ട്ടിങ് ഓഫീസ് നില നിര്‍ത്താന്‍ തീരുമാനം

06 Dec 2024 20:07 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന സോര്‍ട്ടിങ് ഓഫീസ് നില നിര്‍ത്താന്‍ തീരുമാനം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിനെ തുടര്‍ന്നാണ് സോര്‍ട്ടിങ് ഓഫീസ് തൊടുപുഴയില്‍ തന്നെ നില നിര്‍ത്താന്‍ നടപടിയായത്. രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന രജിസ്റ്റേര്‍ഡ്, സ്പീഡ് പോസ്റ്റ് ഓഫീസുകളുടെ ലയനത്തെ തുടര്‍ന്നാണ് തൊടുപുഴ ഉള്‍പ്പെടെ കേരളത്തിലെ 12 സോര്‍ട്ടിങ് ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. ഇതില്‍ തൊടുപുഴ, തിരൂര്‍, കാസര്‍ഗോട് ഓഫീസുകള്‍ നില നിര്‍ത്താനാണ് ഇപ്പോള്‍ തീരുമാനമായത്. ഇതിനു പുറമെ സ്പീഡ് പോസ്റ്റുകള്‍ നേരിട്ടു കൈകാര്യം ചെയ്യുന്ന ഇന്‍ട്രാ സര്‍ക്കിള്‍ ഹബ് കൂടി തൊടുപുഴയില്‍ ആരംഭിക്കും. ജില്ലയില്‍ ഒരേയൊരു സോര്‍ട്ടിങ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമായി ഉയര്‍ന്നിരുന്നു. ഓഫീസ് നിര്‍ത്തലാക്കിയാല്‍ തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാരന് ലഭിക്കാന്‍ വൈകാനിടയാക്കുമെന്നതും പ്രതിഷേധത്തിനു കാരണമായി.

 നേരത്തെ തന്നെ സ്പീഡ് പോസ്റ്റ്, പാഴ്‌സല്‍ ഉരുപ്പടികളുടെ സോര്‍ട്ടിങ് തൊടുപുഴയില്‍ നിന്നും കൊച്ചിയിലേക്ക് മാറ്റിയിരുന്നു. ഇത് മൂലം ഇപ്പോള്‍ത്തന്നെ ജില്ലയില്‍ ഇത്തരം ഉരുപ്പടികളുടെ വിതരണത്തില്‍ കാലതാമസം നേരിടുന്നുണ്ട്. രജിസ്റ്റേര്‍ഡ്, ഓര്‍ഡിനറി തപാലും ഇത്തരത്തില്‍ മാറ്റി ഓഫീസ് പൂര്‍ണമായി അടച്ചു പൂട്ടാനായിരുന്നു നീക്കം. ഇത് പ്രാവര്‍ത്തികമായാല്‍ മൂവാറ്റുപുഴ, തൊടുപുഴ, കുമളി, കട്ടപ്പന, മൂന്നാര്‍ തുടങ്ങി ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ മേഖലകളില്‍ തപാല്‍ വിതരണത്തിന്റെ കാര്യക്ഷമത ഗണ്യമായി കുറയുമെന്നായിരുന്നു വിലയിരുത്തല്‍.

 രാജ്യത്താകെ 216 ആര്‍.എം.എസ് ഓഫീസുകള്‍ നിര്‍ത്തലാക്കാനായിരുന്നു തീരുമാനം. തൊടുപുഴയില്‍ മൂന്നു പതിറ്റാണ്ടായി ഓഫീസ് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇടുക്കി ജില്ലയ്ക്കു പുറമെ മൂവാറ്റുപുഴ, വാഴക്കുളം, കല്ലൂര്‍ക്കാട്, പോത്താനിക്കാട്, രാമമംഗലം എന്നിവിടങ്ങളില്‍ നിന്നുള്ള തപാല്‍ ഉരുപ്പടികളും ഇവിടെ നിന്നാണ് തരംതിരിച്ചയയ്ക്കുന്നത്. 64 പിന്‍കോഡുകളിലെ തപാല്‍ ഓഫീസുകളിലേയ്ക്കുള്ള ഉരുപ്പടികളാണ് ഇവിടെ കൈകാര്യം ചെയ്തിരുന്നത്. ദിവസേന അയ്യായിരത്തോളം രജിസ്റ്റേര്‍ഡ് കത്തുകളാണ് ഇവിടെ നിന്നും സോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂടാതെ സര്‍ക്കാര്‍ കത്തുകള്‍ , പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെ കാല്‍ ലക്ഷത്തോളം തപാല്‍ ഉരുപ്പടികളും ഇവിടെയെത്തിയ ശേഷമാണ് മേല്‍വിലാസക്കാരന്റെ പക്കലെത്തുന്നത്.

 തൊടുപുഴയില്‍ തരംതിരിക്കല്‍ നടത്തിയിരുന്നപ്പോള്‍ തന്നെ ജില്ലയുടെ കിഴക്കന്‍ മേഖലകളിലുള്‍പ്പെടെ തപാല്‍ ഉരുപ്പടികള്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു. കൊച്ചിയിലേയ്ക്ക് ഓഫീസ് മാറ്റാനിടയായാല്‍ ഇത് വീണ്ടും വൈകാനിടയാക്കും. മുപ്പതോളം സ്ഥിരം പോസ്റ്റല്‍ ജീവനക്കാരും പത്തോളം ദിവസ വേതനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഓഫീസ് നിര്‍ത്തലാക്കിയാല്‍ താത്കാലിക ജീവനക്കാരുടെ തൊഴില്‍ നഷ്ടമാകുമെന്ന സ്ഥിതി വിശേഷവും സംജാതമായിരുന്നു.  

 സോര്‍ട്ടിങ് ഓഫീസ് നില നിര്‍ത്തുന്നതിനു പുറമെ സ്പീഡ് പോസ്റ്റുകള്‍ നേരിട്ടു കൈകാര്യം ചെയ്യുന്ന ഇന്‍ട്രാ സര്‍ക്കിള്‍ ഹബ് കൂടി തുറക്കുന്നതോടെ സ്പീഡ് പോസ്റ്റുകള്‍ മേല്‍വിലാസക്കാരനു ലഭിക്കുന്നതിനുള്ള കാലതാമസവും ഒഴിവാകും. നേരത്തെ സ്പീഡ് പോസ്റ്റുകള്‍ കൊച്ചിയിലെത്തിച്ച് സോര്‍ട്ടിങ് നടത്തിയ ശേഷമാണ് ഇടുക്കിയിലെ മേല്‍വിലാസക്കാരനെ തേടിയെത്തിയിരുന്നത്. ഇനി തൊടുപുഴയില്‍ തന്നെ സോര്‍ട്ടിങ് നടക്കുമെന്നതിനാല്‍ വേഗത്തില്‍ തന്നെ സ്പീഡ് പോസ്റ്റുകള്‍ മേല്‍വിലാസക്കാരന്റെ കൈകളിലെത്തിക്കാനാവും. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സാനു പി.ജോസഫിന്റെ നേതൃത്വത്തില്‍ പോസ്റ്റല്‍ യൂണിയന്‍ നേതാക്കളായ സി.ഡി.ശാന്തന്‍, ഗിരീഷ് ബാബു, ജിഷ്ണു എന്നിവരാണ് കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്. തുടര്‍ന്ന് അദ്ദേഹം കേന്ദ്ര പോസ്റ്റല്‍ ഡയറക്ടറേറ്റിനു നിര്‍ദേശം നല്‍കുകയായിരുന്നു.


Follow us on :

More in Related News